അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക്; ബസ് സമരം പിൻവലിച്ചു
1570996
Saturday, June 28, 2025 5:28 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണ നഗരത്തിലെയും റോഡുകൾ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) നടത്തിയ സ്വകാര്യ ബസ് സമരം പിൻവലിച്ചു.
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസമായി നടത്തിയ സമരം തൊഴിലാളികൾ പിൻവലിച്ചത്. അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം നാളെ മുതൽ കട്ട വിരിക്കുന്ന പ്രവൃത്തി ആരംഭിക്കും. ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ആർടിഒ, പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു തീരുമാനങ്ങളെടുക്കാനും ധാരണയായി.
ചർച്ചയിൽ ബസുടമസ്ഥ സംഘം താലൂക്ക് സെക്രട്ടറി മുഹമ്മദാലിഹാജി വെട്ടത്തൂർ, സഫ മുഹമ്മദാലി, സന യൂനസ്, എക്സൽ ജബ്ബാർ എന്നിവരും തൊഴിലാളി യൂണിയൻ നേതാക്കളായ അനിൽ കുറുപ്പത്ത്, മാടാല മുഹമ്മദാലി, റാഷിദ്, അനൂപ് എന്നിവരും പങ്കെടുത്തു.
പെരിന്തൽമണ്ണ: ദേശീയപാതയിലെ അങ്ങാടിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ് ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ മുതൽ ജൂലൈ അഞ്ച് വരെ ഇതിലൂടെയുള്ള വാഹനഗതാഗതത്തിൽ നിരോധനമേർപ്പെടുത്തി. ജൂലൈ ആറ് മുതൽ 11 വരെ ചെറിയ വാഹനങ്ങൾക്ക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) ഒഴികെ ഭാരവാഹനങ്ങൾക്ക് നിരോധനം ഉണ്ടായിരിക്കും.
കോഴിക്കോട് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളുവന്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും ചെറിയ വാഹനങ്ങൾ ഓരാടംപാലം- വലന്പൂർ-പട്ടിക്കാട് റോഡ് വഴിയും കോഴിക്കോട് ഭാഗത്ത് നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട് - തരകൻ സ്കൂൾ റോഡ് വഴിയും തിരിഞ്ഞുപോകണം.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേൽപറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകേണ്ടതാണെന്നും പൊതുമരാമത്ത് ദേശീയപാതവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.