വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കാൻ കേരളത്തിന് സാധിച്ചു: മന്ത്രി വി. അബ്ദുറഹിമാൻ
1571266
Sunday, June 29, 2025 5:19 AM IST
തിരൂർ: സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. "നക്ഷത്രത്തിളക്കം 2025’ എന്ന പേരിൽ പടിഞ്ഞാറേക്കര സീ-സോണ്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. അതിൽ ആണ്‍കുട്ടികളേക്കാൾ ഉന്നതിയിൽ പെണ്‍കുട്ടികൾ എത്തുന്നതാണ് ഇപ്പോൾ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെണ്‍കുട്ടികൾ പഠനത്തിൽ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്കോളർഷിപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തവനൂർ എംഎൽഎ ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. അവാർഡിന് അർഹരായ കുട്ടികളുമായി മന്ത്രി സംവദിച്ചു. കുട്ടികളുടെ ഉന്നത പഠനത്തിനായി മാർഗനിർദേശങ്ങളും നൽകി. ജില്ലയിലെ നാല് ഫിഷറീസ് ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് ലഭിച്ച 51 വിദ്യാർഥികൾക്കും പ്ലസ് ടു തലത്തിൽ മുഴുവൻ എ പ്ലസ് ലഭിച്ച 17 വിദ്യാർഥികൾക്കും കായിക മേഖലയിൽ ദേശീയതലത്തിൽ മികവ് തെളിയിച്ച നാല് കുട്ടികൾക്കുമടക്കം 134 വിദ്യാർഥികൾക്ക് ചടങ്ങിൽ കാഷ് അവാർഡുകൾ വിതരണം ചെയ്തു.
കൂടാതെ 199 പേർക്ക് 25000 രൂപയുടെ വിവാഹ ധനസഹായവും നൽകി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വിമുക്തി ജില്ലാ ലൈസണ്‍ ഓഫീസർ പി. ബിജു നയിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പരിപാടിയിൽ നടന്നു. ഡയറി ഡെവലപ്മെന്റ് എക്സ്റ്റൻഷൻ ഓഫീസർ എച്ച്.പി. മെഹറൂഫ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസെടുത്തു. സെക്രട്ടറി സജി എം. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. പ്രശാന്ത്, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.