പുത്തൻ സാന്പത്തിക നയങ്ങൾ പൊതുമേഖല ബാങ്കുകളെ ദുർബലമാക്കുന്നു: പി.പി. സുനീർ എംപി
1571001
Saturday, June 28, 2025 5:28 AM IST
മലപ്പുറം: ഉദാരവത്കരണ നയങ്ങൾ പൊതുമേഖല ബാങ്കുകളെ ദുർബലപ്പെടുത്തുകയും സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് പി.പി. സുനീർ എംപി. മലപ്പുറം മഹേന്ദ്രപുരി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയുടെ സാമൂഹിക, സാന്പത്തിക വികസനത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം കൂടുതൽ ബ്രാഞ്ചുകൾ വന്നത് സ്വകാര്യ മേഖലയിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്ന് കിട്ടാത്ത വരുമാനമാണ് കേരളത്തിൽ നിന്ന് പൊതുമേഖല ബാങ്കുകൾക്ക് ലഭിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലകളിൽ പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകൾ നിർബന്ധമായും വന്നാൽ തട്ടിപ്പുകൾ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ലത അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ മലപ്പുറം അഞ്ജന ദേവ്, വി.എസ്. അഖിൽ, തിരുവനന്തപുരം ആർബിഐ എൽഡിഒ, എഫ്ഐഡിഡി വി.എസ്. അഖിൽ, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ പുലി സായി കൃഷ്ണ, നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ്, മലപ്പുറം ലീഡ് ബാങ്ക് മാനേജർ സി.ആർ. ബിനോയ് എന്നിവർ ബാങ്കിംഗ് പ്രവർത്തനങ്ങൾ വിശകലനം ചെയ്തു.
പ്രവാസി നിക്ഷേപത്തിൽ ജില്ലയിൽ 13.72 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായി ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ സാന്പത്തിക വർഷം അവസാനിച്ചപ്പോൾ അഡ്വാൻസ് ഇനത്തിൽ 12,89,316 ലക്ഷം രൂപ ഉണ്ടായിരുന്നത് ഈ സാന്പത്തിക വർഷം അവസാനത്തിൽ 14,66,152 ലക്ഷം ആയി ഉയർന്നു. ആകെ നിക്ഷേപത്തിൽ 8.44 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024ൽ 55,31,802 ലക്ഷം രൂപയായിരുന്നത് ഈ വർഷം അവസാനിക്കുന്പോൾ 59,98,585 ലക്ഷമായി ഉയർന്നു.
ആകെ വായ്പാ നിക്ഷേപ അനുപാതത്തിൽ 10.67 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024-25 സാന്പത്തിക വർഷം അവസാനിച്ചപ്പോൾ 36,91,614 ലക്ഷമായിരുന്നത് 40,85,365 ലക്ഷമായി ഉയർന്നു. കാഷ്യൽ ഡെപ്പോസിറ്റ് അനുപാതത്തിൽ 0.25 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷം 68.27 ഉണ്ടായിരുന്നത് ഇത്തവണ 68.11 ലക്ഷമായി കുറഞ്ഞു.
പ്രാഥമിക മേഖലയിൽ 2024-25 സാന്പത്തിക വർഷത്തിൽ 940000 ലക്ഷം രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 138 ശതമാനം നേട്ടമുണ്ടാക്കി. 12,95,463 ലക്ഷം രൂപയുടെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. ദ്വിതീയ മേഖലയിൽ 400000 ലക്ഷം രൂപ ലക്ഷ്യമിട്ടത് 4,01,222 ലക്ഷം രൂപയിലെത്തി. നൂറ് ശതമാനം നേട്ടം കൈവരിച്ചു. തൃതീയ മേഖലയിൽ 1,50000 ലക്ഷം ലക്ഷ്യമിട്ടത് 1,22,142 ലക്ഷം രൂപ കൈവരിച്ച് 81 ശതമാനം നേട്ടമുണ്ടാക്കിയെന്നും യോഗം വിലയിരുത്തി.