ഉപയോഗശൂന്യമായ കനാൽ കുടിവെള്ളം മുട്ടിക്കുന്നു
1571619
Monday, June 30, 2025 5:31 AM IST
എടക്കര: ജലസേചന പദ്ധതിയുടെ ഉപയോഗശൂന്യമായ കനാൽ മൂത്തേടത്ത് ഏഴോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. മരംവെട്ടിച്ചാൽ വടക്കൻ അഷ്റഫ്, കുറ്റിയേരി ജമാൽ, പെരുകിലാമലയിൽ റോയി ജോർജ് എന്നിവരടക്കമുള്ള കുടുംബങ്ങളാണ് ഉപയോഗശൂന്യമായ കനാൽമൂലം ദുരിതത്തിലായിരിക്കുന്നത്.
മൂച്ചിപ്പരത ലിഫറ്റ് ഇറിഗേഷന്റെ ഭാഗമായുള്ളതാണ് ഈ പ്രധാന കനാൽ. കാലങ്ങളായി മരംവെട്ടിച്ചാൽ ഭാഗത്തേക്ക് ജലസേചനം നടക്കുന്നുമില്ല. മഴ ആരംഭിക്കുന്നതോടെ ഉപയോഗശൂന്യമായ കനാലിൽ വെള്ളം കെട്ടിക്കിടന്ന് താഴെ ഭാഗത്ത് താമസിക്കുന്ന ഈ കുടുംബങ്ങളുടെ കിണറുകൾ മലിനമാവുകയാണ്.
കിണറുകളിൽ കലക്കവെള്ളം നിറയുന്നതോടെ ഈ കുടുംബങ്ങൾ മറ്റിടങ്ങളിൽ നിന്ന് കുടിവെള്ളമെത്തിച്ചാണ് ഉപയോഗിക്കുന്നത്. ചിലർ ഈ കലക്കവെള്ളം തന്നെയാണ് തിളപ്പിച്ചാറ്റിയ ശേഷം ഉപയോഗിക്കുന്നത്. കിണറുകളിൽ നിന്ന് വെള്ളമെടുക്കുന്ന പാത്രങ്ങളും വാട്ടർ ടാങ്കുകളും ചെളി നിറഞ്ഞ് ഇവർ കടുത്ത ദുരിതത്തിലാണ്. കനാൽ വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുക്കിവിടുകയോ ഉപയോഗശൂന്യമയ കനാൽ മൂടുകയോ ചെയ്താൽ പ്രശനത്തിന് പരിഹാരമാകും.
മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യവും നിലവിലുണ്ട്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. മൂത്തേടം ഗ്രാമപഞ്ചായത്ത് അധികൃതരോടും ആരോഗ്യവകുപ്പിനോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.