പെരിക്കല്ലൂർ ഭൂമി വിവാദം: സർക്കാർ ഇടപെടണമെന്ന് മാനന്തവാടി രൂപത പാസ്റ്ററൽ കൗണ്‍സിൽ
1568075
Tuesday, June 17, 2025 7:46 AM IST
മാനന്തവാടി: പെരിക്കല്ലൂർ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് പുതിയതായി ഉയർന്നുവന്നിരിക്കുന്ന വിവാദം കോടതി നടപടികളിലേക്ക് നീണ്ടാൽ കേസിൽ ഉൾപ്പെടുന്ന മുഴുവൻ ഭൂവുടമകൾക്കും വേണ്ടി സർക്കാർ കക്ഷി ചേർന്ന് കേസ് നടത്തണമെന്ന് മാനന്തവാടി രൂപത പാസ്റ്ററൽ കൗണ്‍സിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ കേസിൽ ഉൾപ്പെട്ട ഒരു സെന്റ് ഭൂമി പോലും കയ്യേറ്റ ഭൂമിയല്ല. മുഴുവൻ ഭൂമിയും സാധാരണക്കാരായ ജനങ്ങൾ കൃഷിക്കും ഉപജീവന മാർഗത്തിനുമായി വിലകൊടുത്ത് വാങ്ങിയതാണ്. ആ കാലഘട്ടത്തിൽ ഇതു സംബന്ധിച്ച് ലഭ്യമായ വില്പന കരാറുകളും നികുതി ചീട്ടുകളും ഉടമസ്ഥാവകാശം സംബന്ധിച്ച ആധികാരിക രേഖകളും സർക്കാർ പരിശോധിച്ചു ഇപ്പോഴത്തേ ഉടമകൾക്ക് ക്രയ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകിയതാണ്.
ഇങ്ങനെയുള്ള ഭൂമിയുടെ മുകളിൽ അരനൂറ്റാണ്ടിനു ശേഷം ജൻമിമാരുടെ പിൻഗാമികൾ എന്ന പേരിൽ ഇപ്പോൾ ചില ആളുകൾ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുമായി മുന്നോട്ടു വരുന്നതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദത്തെ പറ്റി സർക്കാർ ഗൗരവതരമായി അന്വേഷിക്കണം. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും സർക്കാർ സ്ഥലവാസികളുടെ യോഗം വിളിച്ച് ആശങ്കകൾ പരിഹരിക്കണമെന്നും മാനന്തവാടി രൂപത പാസ്റ്ററൽ കൗണ്‍സിൽ പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു.
മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം സ്വാഗതം പറഞ്ഞു. രൂപതയിൽ ആരംഭിച്ചിരിക്കുന്ന കുടുംബ നവീകരണ വർഷ പ്രവർത്തനങ്ങൾ, ചൂരൽമല പുനരധിവാസ പ്രവർത്തന പുരോഗതി, രൂപതയുടെ പഞ്ചാബ് മിഷൻ പ്രവർത്തനങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.
മാനന്തവാടി രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 162 ഇടവകകളിലെ 37,125 കുടുംബങ്ങളിൽ നിന്നുള്ള 1,73,000 ലധികം വിശ്വാസികളെ പ്രതിനിധീകരിച്ച് ഇടവക പൊതുയോഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുന്ന 13 ഫൊറോന കൗണ്‍സിലുകൾ രൂപത അതിർത്തിക്കുള്ളിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ഈ ഫൊറോന കൗണ്‍സിലുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അൽമായ പ്രതിനിധികളും വൈദിക, സന്യാസ പ്രതിനിധികളും അൽമായ സംഘടനാ പ്രതിനിധികളുമടക്കം 177 അംഗങ്ങൾ ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയാണ് രൂപത പാറസ്റ്റൽ കൗണ്‍സിൽ.
പുതിയ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി ജോസ് മാത്യു പുഞ്ചയിലിനേയും പതിനേഴ് അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. പിആർഒ സമിതിയംഗം സാലു ഏബ്രാഹം മേച്ചേരിൽ പ്രമേയം അവതരിപ്പിച്ചു. രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, സിഞ്ചെല്ലൂസ് ഫാ. ജോസഫ് മുതിരക്കാലായിൽ, ഫാ. ജിനോജ് പാലത്തടത്തിൽ, ഫാ. സജി നെടുങ്കല്ലേൽ, ജോയി ചാച്ചിറ, സിജി ഇലഞ്ഞിക്കൽ, ബിജി കേളങ്ങാട്ടിൽ, എം.സി. സെബാസ്റ്റ്യൻ, നിഖിൽ ചൂണ്ടിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.