സുൽത്താൻ ബത്തേരി: പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലും വയനാട്ടിലെ ലീസ് കർഷകർകരുടെ പ്രശ്നപരിഹാരത്തിന് സമരസമിതിക്ക് ഒപ്പം നിന്ന് വേണ്ട പരിഹാര നടപടികൾ ചെയ്യുമെന്ന് രാഷ്ട്രീയനേതാക്കളിൽ നിന്നു ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലും ലോക്സഭാതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ നിന്നും പിൻമാറുന്നതായി ലീസ് കർഷക സമര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാട് ജില്ലയിലെ അതീവശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണ് ലീസ്കർഷകരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കുക എന്നുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചായിരുന്നു സമരസമിതിയുടെ നേതൃത്വത്തിൽ ലീസ് കർഷകർ വോട്ടു ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ കോണ്ഗ്രസ് നേതാക്കളായ ബത്തേരി മണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡി.പി. രാജശേഖരൻ, ബന്നി കൈനിക്കൽ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, പി.എം. ജോയ്, അജു വർഗീസ്, സി.പി. ബേബി, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം പി.സി. ഗോപിനാഥ്, എ.എം. ഉദയകുമാർ, കെ.ജി. സതിശൻ തുടങ്ങിയ നേതാക്കൾ വിവിധ ദിവസങ്ങളിൽ ലീസ്കർഷക സമരസമിതി ഭാരവാഹികളുമായി ഈ വിഷയത്തിൽ ചർച്ച നടത്തി.
ലീസ് കർഷകരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകുന്ന വിഷയത്തിൽ സർക്കാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുമെന്നും സമരസമിതിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നുമുള്ള അഭ്യർത്ഥന മാനിച്ചാണ് ലീസ് കർഷക സമരസമിതി വോട്ടു ബഹിഷ്കരണത്തിൽ നിന്നും പിൻമാറാൻ തീരുമാനിച്ചത്.
വാർത്താസമ്മേളനത്തിൽ സമരസമിതി ചെയർമാൻ കെ.കെ. രാജൻ, ജനറൽ കണ്വീനർ പി.ആർ. രവീന്ദ്രൻ, സത്യൻ കോളൂർ, സി.എം. ബാലകൃഷ്ണൻ, ലീസ്കർഷകരായ നാരായണൻകുട്ടി അറുപത്തിയേഴിൽ, മുരളി അറുപത്തിയേഴിൽ തുടങ്ങിയവർ പങ്കെടുത്തു.