പുളിംകൊച്ചിയിൽ ഇത്തവണയും കമുകിൻപാലം തന്നെ ആശ്രയം
1565705
Monday, June 9, 2025 1:42 AM IST
പനത്തടി: യാത്രാസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന പുളിംകൊച്ചിയിൽ റോഡും പാലവും നിർമിക്കുമെന്ന പ്രഖ്യാപനം നടന്ന് വർഷങ്ങളായിട്ടും നാട്ടുകാർക്ക് കമുകിൻപാലം തന്നെ ആശ്രയം. ഇത്തവണയും മഴ കനത്ത് ചാലിൽ വെള്ളം നിറഞ്ഞതോടെ നാട്ടുകാരുടെ കൂട്ടായ്മയിൽ കമുകിൻപാലം നിർമിച്ചു.
മൂന്നുവർഷം മുമ്പ് കളക്ടറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന പുളിംകൊച്ചി സ്വദേശി മരിച്ചപ്പോൾ മൃതദേഹം കമുകിൻപാലത്തിലൂടെ ചുമന്നുകൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് പുളിംകൊച്ചിക്കാരുടെ യാത്രാദുരിതം പുറംലോകമറിഞ്ഞത്. തൊട്ടുപിന്നാലെ പട്ടികവർഗ വകുപ്പും ജില്ലാ പഞ്ചായത്തും ഇടപെട്ടാണ് ഇവിടെ സിമന്റ് പാലവും റോഡും നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്.
പട്ടികവർഗ വിഭാഗത്തിൽപെടുന്ന ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഒടുങ്ങാത്ത കാട്ടാനശല്യവും യാത്രാസൗകര്യങ്ങളുടെ അഭാവവും മൂലം നിരവധി കുടുംബങ്ങൾ ഇവിടെനിന്ന് താമസം മാറിയിട്ടുണ്ട്.
പനത്തടി-റാണിപുരം റോഡിലെ പെരുതടിയിൽനിന്ന് പുളിംകൊച്ചി വഴി കടമല വരെ 2.8 കിലോമീറ്റർ ദൂരമാണുളളത്. ഇതിൽ 1.3 കിലോമീറ്റർ ദൂരം വർഷങ്ങൾക്ക് മുമ്പ് ടാറിട്ടിരുന്നു. അവശേഷിക്കുന്ന ഒന്നര കിലോമീറ്ററിലാണ് റോഡും പാലവും നിർമിക്കാനുള്ളത്.
ഇവിടെ മൂന്ന് മീറ്ററിൽ താഴെ വീതിയുള്ള നടപ്പാലം നിർമിക്കാൻ 2022 ൽതന്നെ പട്ടികവർഗ വികസനപദ്ധതിയിൽ പെടുത്തി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ വകയിരുത്തിയിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ പറഞ്ഞു. വീതി കൂടിയ റോഡ് പാലം തന്നെ വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിനാൽ 2023 ൽ 50 ലക്ഷം രൂപ അതിനായി മാറ്റിവച്ചു.
എന്നാൽ സാങ്കേതികതടസങ്ങൾ മൂലം വീതികൂടിയ പാലത്തിന് അനുമതി ലഭിച്ചില്ല. അതുകൊണ്ട് നടപ്പാലം തന്നെ നിർമിക്കാൻ ഈ വർഷം വീണ്ടും തുക അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.