മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചേരിക്കോണത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
1561064
Tuesday, May 20, 2025 5:34 AM IST
കൊട്ടിയം : മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് സഹോദരിമാർ മരിച്ച തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചേരിക്കോണം പ്രദേശത്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തൃക്കോവിൽവട്ടം പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്നാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ചേരിക്കോണം പ്രദേശത്ത് ശുചീകരണവും ക്ലോറിനേഷനും ബോധവത്ക്കരണ പരിപാടികളും ആണ് പ്രധാനമായും നടത്തുന്നത്. പ്രദേശത്ത് പത്ത് പേർ രോഗബാധിതരായി ചികിത്സയിലാണ്. നിരവധിപേർ നിരീക്ഷണത്തിലുമാണ്. ചേരിക്കോണത്ത് തലച്ചിറ നഗർ ചിറയിൽ വീട്ടിൽ മുരളിയുടെയും ശ്രീജയുടെയും മകൾ മീനാക്ഷി (19) വെള്ളിയാഴ്ചയും സഹോദരി കണ്ണനല്ലൂർ എം കെ എൽ എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനി നീതു (17) ഞായറാഴ്ചയുമാണ് മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പ് മീനാക്ഷിയുടെ സഹോദരൻ അമ്പാടിയ്ക്ക് ആണ് ആദ്യം അസുഖം സ്ഥിരീകരിക്കുന്നത്. തുടർന്ന് കൊല്ലം ആശ്രമം ഇഎസ് ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്പാടിക്ക് കൂട്ടിനായി നിന്നതാണ് മരിച്ച സഹോദരിമാരായ മീനാക്ഷിയും നീതുവും. ഇവരുടെ സഹോദരൻ അമ്പാടി ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം മരിച്ച മീനാക്ഷിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയിരുന്നു. റിപ്പോർട്ട് വരും മുൻപാണ് അനിയത്തി നീതുവും മരിച്ചത്.
നീതുവി െ ന്റ മൃതശരീരം പോസ്റ്റ് മാർട്ടം നടപടികളില്ലാതെ ബന്ധുക്കൾക്ക് വിട്ടു നൽക്കുകയായിരുന്നു. മൂന്ന് സെന്റ് സ്ഥലത്തെ വീട്ടുമുറ്റത്ത് മീനാക്ഷിയുടെ സംസ്കാരം നടത്തിയതിനോട് ചേർന്ന് നീതുവി െ ന്റ സംസ്കാരവും നടത്തി.
തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രദേശത്ത് മഞ്ഞപ്പിത്തം രോഗബാധ വ്യാപകമാണ്. പത്തു പേർ ഇപ്പോൾ ചികിത്സയിലാണ്. നിരവധി പേർ നിരീക്ഷണത്തിലുമാണ്.
ഇന്ന് രോഗപരിശോധന ക്യാമ്പും ബോധവത്ക്കരണവും ചേരിക്കോണത്ത് നടത്തും. രോഗ പരിശോധന ക്യാമ്പിൽ എത്താത്തവരെ വീട്ടിലെത്തി പരിശോധിക്കാനാണ് പദ്ധതി. തൃക്കോവിൽ വട്ടത്ത് ആരോഗ്യ അടിയന്തിരാവസ്ഥപ്രഖ്യാപിക്കണമെന്ന് പി.സി. വിഷണുനാഥ് എം എൽഎ ആവശ്യപ്പെട്ടു. എൻ.കെ. പ്രേമചന്ദ്രൻ എംപി മരണമടഞ്ഞ സഹോദരിമാരുടെ വീട്ടിലെത്തി ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേർന്നു.