മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് സഹോദരിമാർ മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി
1561070
Tuesday, May 20, 2025 5:34 AM IST
കൊല്ലം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കണ്ണനല്ലൂരിനടുത്ത് ചേരീക്കോണം കോളനിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17 ഉം 19 ഉം വയസ് പ്രായമുള്ള സഹോദരിമാർ മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അടിയന്തിരമായ സാമ്പത്തിക സഹായം നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി.
കുട്ടികള്‍ക്ക് ചികിത്സ നല്കുന്നതില് ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ 23 നാണ് കുടുംബത്തിലെ 10 വയസ് മാത്രം പ്രായമുള്ള ഏറ്റവും ഇളയ കുട്ടിയെ മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനുജത്തിക്ക് കൂട്ടിരിക്കുവാന്‍ പോയ 19 വയസുള്ള മീനാക്ഷിയും 17 വയസുള്ള നീതുവുമാണ് മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഗുരുതരമായ രോഗം മറ്റുള്ളവരിലേക്കും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനുള്ള യാതൊരു മുന്‍കരുതലും ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്നില്ലെന്നു എംപി പറഞ്ഞു.
ഗുരുതരമായ രോഗബാധയുള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കിയില്ല. തീവ്രപരിചരണം ആവശ്യമുണ്ടായിരുന്ന കുട്ടികള്‍ക്ക് കിടക്കുവാന് കിടക്ക പോലും മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയില്ല എന്നത് അതീവ ഗൗരവമുള്ളതാണ്.
തറയില്‍ കിടത്തി ചികിത്സിച്ച കുട്ടികള്‍ സ്വന്തം ചെലവില്‍ പുറത്തുപോയി പായ വാങ്ങി ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ട സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം അനിവാര്യമാണെന്ന് പ്രേമചദ്രൻ പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി ശരിയായ ചികിത്സ നല്കിയിരുന്നുവെങ്കില് രക്ഷിക്കാന്‍ കഴിയാവുന്ന രണ്ട് ജീവനുകളാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെട്ടതെന്ന മാതാപിതാക്കളുടെ സങ്കടം സര്‍ക്കാര്‍ കണക്കിലെടുക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശരിയായ ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ ഇളയകുട്ടിയെ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പട്ടികജാതിയില്‍പ്പെട്ട ദരിദ്രരായ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരണപ്പെടുകയും മൂന്നാമത്തെ കുട്ടി ചികിത്സ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടിയുടെ ചികിത്സയുടെ പൂർണ ചെലവ് സര്‍ക്കാര്‍ വഹിക്കണം. കുട്ടികള്‍ മരിക്കാനിടയാക്കിയ ചികിത്സാ പിഴവിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് ധനസഹായം നല്‍കണമെന്നും ചേരീക്കോണം കോളനിയെ പകര്‍ച്ചവ്യാധിയില്‍ നിന്നും മോചിപ്പിക്കുവാന്‍ ആരോഗ്യവകുപ്പ് സത്വരനടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
എംപിയോടൊപ്പം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. എല്‍. എം.നിസാമുദീൻ, ഫൈസല്‍ കുളപ്പാടം, ആര്‍എസ്പി നേതാക്കളായ ഷമീര്‍ അലിയാര് കുട്ടി, ഡിസിസി അംഗം ജയചന്ദ്രന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീര്‍ എന്നിവരും പ്രേമചന്ദ്രനൊപ്പം ഉണ്ടായിരുന്നു.