കണ്ടെയ്നറുകൾ നീക്കം ചെയ്തു തുടങ്ങി
1562767
Tuesday, May 27, 2025 6:16 AM IST
കൊല്ലം: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ജില്ലയുടെ വിവിധ തീരദേശ മേഖലകളിൽ വന്നടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു.
ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ വില്ലേജുകളുടെ പരിധിയിലാണ് കണ്ടെയ്നറുകൾ വന്നടിഞ്ഞിട്ടുള്ളത്. ക്രയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത പ്രദേശങ്ങളിലാണ് ബഹുഭൂരിപക്ഷം കണ്ടെയ്നറുകളും വന്നു ചേർന്നിട്ടുള്ളത്.
കടൽ മാർഗം ഇവയെ വലിച്ചുകൊണ്ടുപോയി കൊല്ലം പോർട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. അപകടത്തിൽപ്പെട്ട കപ്പലിന്റെ ഉടമകളായ എംഎസ് സി കമ്പനി കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തി വാട്ടർലൈൻ എന്ന കമ്പനിക്ക് കരാർ നൽകിയിട്ടുണ്ട്. തകരാറിലായ കണ്ടെയ്നറുകളും തീരത്തടിഞ്ഞ മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ടി ആൻഡ് ടി സാൽവേജ് കമ്പനിയുടെ പ്രതിനിധികളും ജില്ലയിലെത്തി. ഇവരുടെ നേതൃത്വത്തിൽ തീരത്തടിഞ്ഞ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്, സംസ്കരിക്കുന്ന പ്രവർത്തികൾ ഇന്ന് രാവിലെ ആരംഭിക്കും.
ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിന് രാസ ദുരന്തപ്രതികരണത്തിൽ വൈദഗ്ധ്യം നേടിയ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക സംഘവും ജില്ലയിൽ എത്തിച്ചേർന്നിട്ടുണ്ട്. തീരത്തടിഞ്ഞ കണ്ടെയ്നറുകൾ പരിശോധിക്കുന്നതിനായി കസ്റ്റംസ് അധികൃതരും ജില്ലയിൽ തങ്ങുന്നുണ്ട്.
കപ്പൽ അപകടം മൂലം ജില്ല അഭിമുഖീകരിക്കുന്ന അടിയന്തിര സാഹചര്യം മുൻനിർത്തി സ്വീകരിച്ച നടപടികളുടെ അവലോകനത്തിനായി ചവറ കെഎംഎംഎൽ ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എഡിഎം ജി. നിർമൽ കുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന, ഡെപ്യൂട്ടി കളക്ടർ ജയശ്രീ, പോർട്ട് ഓഫീസർ, തഹസിൽദാർമാർ, എൻ ഡിആർഎഫ് , കസ്റ്റംസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻറ് ബോയ്ലേഴ്സ് വകുപ്പ്,അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, കെഎംഎംഎൽ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും തീരത്തടിയുന്ന കണ്ടെയ്നറുകൾ, മറ്റ് വസ്തുക്കൾ എന്നിവയിൽ നിന്നും അകലം പാലിക്കണമെന്നും ഇവ യാതൊരു കാരണവശാലും കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ല ഇതുവരെ നേരിട്ടിട്ടില്ലാത്ത ഈ അടിയന്തിര സാഹചര്യം നേരിടുന്നതിനായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തദ്ദേശ വാസികളുടെ പരിപൂർണ സഹകരണം ജില്ലാ കളക്ടർ അഭ്യർഥിച്ചു.