കടലിൽ മുങ്ങിയ കപ്പലിലെ 17 കണ്ടെയ്നറുകൾ ചവറ, നീണ്ടകര തീരത്തടിഞ്ഞു
1562768
Tuesday, May 27, 2025 6:16 AM IST
ചവറ : അറബിക്കടലിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ 17 എണ്ണം ചവറ, നീണ്ടകര തീരത്ത് അടിഞ്ഞു. ചവറയിൽ കരിത്തുറ ഭാഗത്തും നീണ്ടകരയിൽ പുത്തൻതുറ, ഫൗണ്ടേഷൻ ആശുപത്രി, പരിമണം, നീണ്ടകര ഹാർബർ ഭാഗങ്ങളിലായിട്ടാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ ശക്തമായ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തുമ്പോഴാണ് പാറകൾ നിരത്തിയിരിക്കുന്ന കടൽ ഭിത്തിക്കരികെ കണ്ടെയ്നർ ബോക്സുകൾ കണ്ടെത്തുന്നത്. ശക്തമായ തിരമാല ഉള്ളതുകൊണ്ട് കണ്ടെയ്നർ ബോക്സുകൾ മിക്കതും തുറന്ന നിലയിലും കേടുപാടുകൾ വന്ന നിലയിലും ആണ് കണ്ടെത്തിയത്.
സംഭവമറിഞ്ഞ് ചവറ സർക്കിൾ ഇൻസ്പെക്ടർ എം. ഷാജഹാ െ ന്റ നേതൃത്വത്തിൽ പോലീസും തുടർന്ന് കോസ്റ്റൽ പോലീസും എത്തി. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഫാക്്ടറീസ് ആന്ഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീരത്തടിഞ്ഞ മിക്ക കണ്ടെയ്നർ ബോക്സുകളും തുറന്ന നിലയിലാണ്.
ആശങ്കപ്പെടേണ്ടതില്ലെന്നാണു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. നീണ്ടകര പുലിമൂട്ടിന് സമീപം മറ്റൊരു കണ്ടെയ്നർ കരയ്ക്ക് എത്തിയെങ്കിലും ശക്തമായ തിരുമാലയെ തുടർന്ന് ശക്തികുളങ്ങര ഭാഗത്തേക്ക് അത് ഒഴുകി മാറി. ചവറ കരിത്തുറയിൽ ഒരു കണ്ടെയ്നറും പുത്തൻതുറയിൽ രണ്ട് കണ്ടെയ്നറും നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് പടിഞ്ഞാറ് വശം മൂന്ന് കണ്ടെയ്നറുകളും ആശുപത്രിക്ക് തെക്കു മാറി നാല് കണ്ടെയ്നറുകളും പരിമണം അമ്പലത്തിന് പടിഞ്ഞാറ് രണ്ട്, നീണ്ടകര ഹാർബറിന് വടക്കുവശത്ത് അഞ്ച് കണ്ടെയ്നറുമാണ് കണ്ടെത്തിയത്.
തീരത്തെ ചില ഭാഗങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള കെട്ടുകൾ കാണപ്പെട്ടു. കസ്റ്റംസ് വിഭാഗം വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. കരുനാഗപ്പള്ളി എഎസ് പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വരുകയാണ്.
കണ്ടെയ്നറുകൾ കണ്ടെത്തിയ തീരാ പ്രദേശത്ത് മുൻകരുതൽ എന്ന നിലയിൽ പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ ഒഴുകിയെത്തുന്ന സംശയകരമായ സാധനങ്ങൾ ഒന്നും തന്നെ ജനങ്ങൾ എടുക്കാൻ പാടില്ല എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.