ആശങ്കയൊഴിയാതെ തീരമേഖല
1562769
Tuesday, May 27, 2025 6:16 AM IST
കൊല്ലം: മുങ്ങിത്താഴ്ന്ന കപ്പലിൽ നിന്ന് ഒഴുകിയെത്തിയ കണ്ടെയ്നറുകൾ കൂട്ടത്തോടെ എത്തിയത് കൊല്ലത്തെ തീരദേശ മേഖലയെ അക്ഷരാർഥത്തിൽ ആശങ്കയിലാക്കി.ജില്ലയുടെ തീരദേശ മേഖലയായ പരവൂർ തെക്കുംഭാഗം മുതൽ കരുനാഗപ്പള്ളിയിലെ ചെറിയഴീക്കൽ വരെയുള്ള പ്രദേശത്ത് മത്സ്യതൊഴിലാളികൾ അടക്കമുള്ളവർ അധികൃതരുടെ മുന്നറിയിപ്പ് കാരണം നിതാന്ത ജാഗ്രതയിലായിരുന്നു. ഇതിനിടെ ഞായർ രാത്രി പത്തരയോടെയാണ് കരുനാഗപ്പള്ളി ചെറിയഴീക്കലിൽ ആദ്യ കണ്ടെയ്നർ തീരത്തടിഞ്ഞത്. കടൽ ഭിത്തിയിൽ തട്ടി അടിഞ്ഞ നിലയിലായിരുന്നു കണ്ടെയ്നർ കണ്ടെത്തിയത്.
ഉടൻ തന്നെ ജില്ലാ കളക്ടർ എൻ. ദേവിദാസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ പ്രദേശത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സമീപത്തെ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.
കണ്ടെത്തിയ കണ്ടെയ്നറിനുള്ളിൽ എന്താകും എന്നതായി പിന്നീടുള്ള ആശങ്ക. രാത്രി വൈകി നടത്തിയ പരിശോധനയിൽ കണ്ടെയ്നർ കാലിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശങ്കകൾ ആശ്വാസത്തിന് വഴിമാറിയത്.
എങ്കിലും തീരദേശത്ത് താമസിക്കുന്നവരും ജില്ലാ ഭരണകൂടവും ഒക്കെ ഉറക്കമളച്ച് ജാഗ്രതയോടെ കാത്തിരുന്നു. നേരം പുലരും വരെയും കണ്ടെയ്നറുകളുടെ സാന്നിധ്യം എങ്ങും ഉണ്ടായില്ല.
മണിക്കൂറുകൾക്കകം സ്ഥിതിഗതികൾ മാറി മറിഞ്ഞു. ഇന്നലെ രാവിലെ ഏഴ് ആയതോടെ ശക്തികുളങ്ങരയിലും നീണ്ടകര പരിമണത്തും കൊല്ലത്തിന്റെയും ആലപ്പുഴയുടെയും അതിർത്തിയായ വലിയഴീക്കലിലുമൊക്കെ കണ്ടെയ്നറുകൾ അടിഞ്ഞ് തുടങ്ങി.
നീണ്ടകര പരിമണത്ത് മൂന്ന് കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതായും കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് വിവരങ്ങൾ പുറത്തുവന്നു. ഇതോടെ അധികൃതരിലും ആശങ്കകൾ വർധിച്ചു. കണ്ടെയ്നറുകൾ കണ്ടെത്തിയ പ്രദേശങ്ങളിലേക്ക് ആൾക്കാർ കൂട്ടത്തോടെ എത്തി തുടങ്ങിയെങ്കിലും പോലീസ് സമയോചിതമായി ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പിന്നീട് അധികൃതർ കണ്ടെയ്നറുകൾ ഓരോന്നായി പരിശോധിച്ചെങ്കിലും എല്ലാം ശൂന്യമാണെന്ന് ബോധ്യമായി. എങ്കിലും വലിയൊരു പ്രവാഹം പോലെ തീരത്തെ വിവിധ മേഖലകളിൽ ഇടവിട്ട് കണ്ടെയ്നറുകൾ അടിഞ്ഞുകൊണ്ടേയിരുന്നു. വിവരം അറിയുന്നത് അനുസരിച്ച് പോലീസും റവന്യൂ അധികൃതരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും കൃത്യസമയത്ത് എല്ലായിടത്തും എത്തി കാര്യങ്ങൾ നിയന്ത്രിച്ചു.
കൊല്ലം നഗരാതിർത്തിയിൽ തിരുമുല്ലവാരത്തും മുണ്ടയ്ക്കൽ പാപ നാശനം കടപ്പുറത്തിന് സമീപവും ഒക്കെ കണ്ടെയ്നറുകൾ എത്തി. അതോടെ കണ്ടെയ്നറുകൾ കാണപ്പെട്ടു എന്ന വിവരം പുതുമ അല്ലാതായി മാറി. എങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ജാഗരൂകരായി കാത്തിരിപ്പ് തുടർന്നു. ഏറ്റവും ഒടുവിൽ വൈകുന്നേരം 6.30 ഓടെയാണ് മുക്കം ഭാഗത്ത് ഒരു കണ്ടെയ്നർ തീരത്ത് അടിഞ്ഞത്. ഇത് മണിക്കൂറുകളായി തീരത്ത് ഒഴുകി നടപ്പായിരുന്നു. പരവൂർ, ഇരവിപുരം പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമാണ് മുക്കം. വിവരമറിഞ്ഞ് ഇരവിപുരം പോലീസ് നേരത്തെ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയുണ്ടായി.
കാലാവസ്ഥാ മുന്നറിയിപ്പും കൂടി ഉണ്ടായിരുന്നതിനാൽ ജില്ലയുടെ തീരമേഖലയിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയതുമില്ല. തകർന്ന കണ്ടെയ്നറുകൾ ഇന്നും കൊല്ലത്തെ തീരദേശ മേഖലകളിൽ എത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അധികൃതർ.
സുനാമിക്കും ഓഖിക്കും ശേഷം തീരദേശ മേഖല ഏറെ ആശങ്കപ്പെട്ട ഒരു ദിനത്തിനാണ് ജില്ല ഇന്നലെ സാക്ഷ്യം വഹിച്ചത്.
എസ്.ആർ. സുധീർ കുമാർ