പിതാവിന്റെ കൊലപാതകം: മകന് ജീവപര്യന്തം
1563029
Wednesday, May 28, 2025 2:22 AM IST
കൊല്ലം: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കുപുറം കൃഷ്ണഭവനത്തിൽ ആശാ കൃഷ്ണനെ (43) യാണ് കൊല്ലം അഞ്ചാം അഡീഷണൽ ഡിസ്ടിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ പിണങ്ങിപ്പോയതിന് കാരണക്കാരനായത് പിതാവ് കൃഷ്ണൻ കുട്ടി നായരാണെന്ന് (72) സംശയിച്ചായിരുന്നു കൊലപാതകം. 2023 മാർച്ചിലാണ് സംഭവം നടന്നത്.
പ്രതി പിതാവിനെ ഫ്രൈ പാൻ കൊണ്ട് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയുമാണ് കൊലപ്പെടുത്തിയത്. തടസം പിടിക്കാൻ ചെന്ന മാതാവ് ശ്യാമളയ്ക്കും ക്രൂരമായ മർദനമേറ്റു.സംഭവത്തിൽ ദൃക്സാക്ഷിയായ ശ്യാമളയമ്മ കേസിന്റെ വിചാരണ തുടങ്ങും മുമ്പ് മരിച്ചു.
സാഹചര്യ തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. ബിജുവാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയ കമലാസനനും പ്രോസിക്യൂഷൻ സഹായിയായി സിവിൽ പോലീസ് ഓഫീസർ അഭിലാഷും ഹാജ രായി.