മഴ തുടരുന്നു; നാശനഷ്ടങ്ങൾ പെരുകുന്നു
1563030
Wednesday, May 28, 2025 2:22 AM IST
കുളത്തൂപ്പുഴ: ശക്തമായ മഴയിലും കാറ്റിലും തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ മരങ്ങൾ കടപുഴകി വീണ് വീണ്ടും ഗതാഗത തടസം ഉണ്ടായി. മടത്തറ - കുളത്തൂപ്പുഴ പാതയിൽ ശിവൻ മുക്ക് തേരികട ഭാഗത്ത് പാതയോരത്ത് നിന്നിരുന്ന വലിയ മരം ഇലവൻ കെ വി ലൈൻ അടക്കം വൈദ്യുത ലൈനുകളും പോസ്റ്റുകളും തകർത്തു റോഡിലേക്ക് വീഴുകയായിരുന്നു.
മരം റോഡിലേക്ക് കുറുകെ വീഴുമ്പോൾ അന്തർ സംസ്ഥാന പാതയിലൂടെ വാഹനങ്ങൾ കടന്നു വരാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അയൽ സംസ്ഥാനത്തുനിന്നും എത്തിയ വാഹന യാത്രക്കാരും കെഎസ്ആർടിസി ബസും ചരക്ക് വാഹനങ്ങളും നിരവധി വാഹനങ്ങളും പാതയുടെ ഇരുവശത്തും മരം വീണതോടെ കുടുങ്ങുകയായിരുന്നു. വൈദ്യുതി ജീവനക്കാരും കടയ്ക്കൽ നിന്നും അഗ്നി രക്ഷാ പ്രവർത്തകരും എത്തിയാണ് മരം മുറിച്ചു നീക്കിയത്. തുടർന്നും മണിക്കൂറുകളോളം കഴിഞ്ഞാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉപകരിക്കുന്ന ഒരു അഗ്നിശമന യൂണിറ്റിന് റെആവശ്യമാണ് നാട്ടുകാർ എടുത്ത് പറയുന്നത്. മലയോര ഹൈവേയുടെ എല്ലാഭാഗങ്ങളിലും ഗതാഗതത്തിനു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ജനങ്ങളുടെ ആവശ്യവും നടപ്പിലായില്ല.
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ പ്രദേശങ്ങളിൽ തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് കല്ലടയാറ്റിലും തോടുകളിലും നീരൊഴുക്ക് കൂടി. കുളത്തൂപ്പുഴ ആറിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അമ്പലക്കടവിലെ സമാന്തര പാലത്തിന്റെ തൂണുകളുടെ നിർമാണത്തിനായി പുഴയിൽ ഒരുക്കിയിരുന്ന തടയണ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കാലവർഷം എത്തും മുൻപ് പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തടയണ ഒഴുകിപ്പോയത്.
കരാറുകാരൻ പാലത്തിനായി പുഴയുടെ നടുവിൽ രണ്ട് തൂണുകളുടെ ബേസ്മെന്റിന്റെ കോൺക്രീറ്റും പൂർത്തിയാക്കിയിരുന്നു. മൂന്നാമത്തെ തൂണിന്റെ ജോലികൾ നടന്നുകൊണ്ടിരിക്കെയാണ് തടയണ തകർന്ന് വെള്ളം കയറി കോൺക്രീറ്റ് പൂർത്തിയായ തൂണിന്റെ കമ്പികൾ നിലംപതിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്. വെള്ളം കയറിയതോടെ തടയണയുടെ നിർമാണ ജോലിക്കായി കൊണ്ട് വന്നിരുന്ന മണ്ണുമാന്തി യന്ത്രവും മോട്ടോറുകളും തൊഴിലാളികൾ സുരക്ഷിതമായി കരയിൽ എത്തിച്ചു.
തൂണുകളുടെ നിർമാണത്തിനായി ഒരുക്കിയ കുഴികളും മറ്റും ചെളിയും മണ്ണും വെള്ളം കയറി നിറഞ്ഞതിനാൽ ഇനി ആറ്റിലെ നീരൊഴുക്ക് കുറഞ്ഞ ശേഷം മാത്രമേ പുതിയ തടയണ നിർമിച്ച് പാലത്തിന്റെ നിർമാണം പുനരാരംഭക്കാനാവൂ.
പുനലൂർ: കനത്ത മഴയിൽ കരവാളൂർ, പാണയം ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം നിന്ന കൂറ്റൻ ആൽവൃക്ഷം കടപുഴകി ക്ഷേത്രത്തിന് മുകളിൽ വീണു. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 7.15 ഓടെയാണ് സംഭവം. ശ്രീകോവിലിൽ മേൽശാന്തി ലിബു തിരുമേനി ചാർത്ത് നടത്തി കൊണ്ടിരിക്കെയാണ് അപകടം. ജീവനക്കാരി ഭാരതിയും അപകട സമയം ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
തുടർച്ചയായി കാറ്റും മഴയുമായതിനാൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ഇല്ലായിരുന്നു. ശ്രീകോവിലിന്റെ ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു.
ഗണപതി ക്ഷേത്രത്തിന്റെ താഴിക കുടത്തിന് കേടുപാടുകൾ ഉണ്ടായി. തിടപ്പള്ളിയുടെ ഒരു ഭാഗം പൂർണമായും തകർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിലെ അഷ്ടമംഗലം സബ് ഗ്രൂപ്പിന്റെ കീഴിലുള്ള ശിവക്ഷേത്രമാണിത്.
മഴക്കെടുതി; അടിയന്തര സഹായം എത്തിക്കണമെന്ന്
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, റോസ് മല തുടങ്ങിയ പ്രദേശങ്ങളിൽ മഴയും കാറ്റും മൂലം വ്യാപകമായി കൃഷി നാശവും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളും ഉണ്ടായവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കെടിയുസി സംസ്ഥാന പ്രസിഡന്റ് റോയ് ഉമ്മന് ആവശ്യപ്പെട്ടു.
കിഴക്കന് മലയോര മേഖലയില് കാറ്റും മഴയും മൂലവും വന്മരങ്ങൾ വീണു നിരവധി വീടുകളാണ് തകർന്നത്. ഒട്ടേറെ വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷിക്ക് വലിയ നാശനഷ്ടവും ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ഇത്തരം പ്രദേശങ്ങളിലുളളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെന്നും റോയ് ഉമ്മന് ആവശ്യപ്പെട്ടു.