കണ്ടക്ടറുടെ കൈയും കാലും അടിച്ചൊടിച്ച കേസ്: പ്രതികള്‍ കീഴടങ്ങി
1565547
Saturday, June 7, 2025 6:39 AM IST
അഞ്ചല്‍ : ഏരൂര്‍ വിളക്കുപാറയില്‍ ബസ് കണ്ടക്ടറുടെ കൈയും കാലും അടിച്ചൊടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. കോട്ടുക്കല്‍ മഞ്ഞപ്പാറ ഷാജഹാന് മണ്‍സിലില്‍ അനസ്, മഞ്ഞപ്പാറ നസീം മണ്‍സിലില്‍ നസീം , കടയ്ക്കല്‍ ആനപ്പാറ ഫൗസിയ മണ്‍സിലില്‍ ഫൈസല്‍ എന്നിവരാണ് ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പ്രതികളുടെ ബന്ധുവായ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മടത്തറ വേങ്കൊല്ല റാഷിദ് മൻസിലിൽ റാഷിദി (20) നെയാണ് നാല്‍വര്‍ സംഘം ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പിന്നീട് ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഒരാള്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇതോടെയാണ് മൂന്നു പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. നജീം എന്നായാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നായിരുന്നു സംഭവം. വിളക്കുപാറ - അഞ്ചൽ -കടയ്ക്കൽ - ചടയമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന അജ്മി ബസിലെ കണ്ടക്ടറായ റാഷിദ് സര്‍വീസിന്റെ ഭാഗമായി എത്തിയപ്പോള്‍ പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് കാത്തുനിന്ന പ്രതികള്‍ ബസില്‍ നിന്നും പിടിച്ചിറക്കി കമ്പ് അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൈയ്ക്കും കാലിനും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ റാഷിദിന്റെ ബഹളം കേട്ടു ഓടിക്കൂടിയ നാട്ടുകാരും ബസ് ഡ്രൈവറും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ഏരൂര്‍ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോയി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിനെതിരെ റാഷിദിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പോലീസ് ഒത്താശ ചെയ്യുന്നു എന്നതടക്കം ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കീഴടങ്ങിയ പ്രതികളെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.