വിമാനയാത്രയ്ക്കിടെ ബാഗ് നഷ്ടമായി; 1.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
1578888
Saturday, July 26, 2025 4:18 AM IST
പത്തനംതിട്ട: വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ വീട്ടമ്മയ്ക്കും കുടുംബത്തിനും എയർ ഇന്ത്യ എക്സ്പ്രസ് കന്പനി 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
പന്തളം കുളനട ഉള്ളന്നൂര്‍ സദാനന്ദ വിലാസത്തില്‍ ശ്രീജയും കുടുംബവും മണാലിയിലേക്കുള്ള യാത്രയ്ക്കായി കഴിഞ്ഞ ജനുവരി മൂന്നിന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നു.
ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ലേഓവര്‍ ഉള്ളതിനാല്‍ വിമാനം ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടെനിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയുമാണുണ്ടായത്. ഭൂവനേശ്വര്‍ വിമാനത്താവളത്തിലെ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ തങ്ങളുടെ ഒരു ബാഗ് കണ്ടയുടനെ ശ്രീജ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരെ വിവരം അറിയിച്ചിരുന്നു.
ബാഗ് സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തുമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു. എന്നാല്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ചെക്ക് ഔട്ട് ചെയ്തപ്പോള്‍ ഒരു ബാഗ് ലഭിച്ചിരുന്നില്ല. വിവരം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരോടു പരാതിപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചതല്ലാതെ നടപടി ഉണ്ടായില്ല. തുടര്‍ന്നും പ്രശ്നപരിഹാരം സാധ്യമല്ലാതെ വന്നതോടെ 5000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഹര്‍ജിക്കാരെ അറിയിക്കുകയായിരുന്നു.
ബാഗില്‍ യാത്രയ്ക്കുള്ള അവശ്യമരുന്നുകളും ശീതകാല വസ്ത്രങ്ങളും യാത്രയില്‍ ഒഴിവാക്കാനാകാത്ത മറ്റു സാമഗ്രികളും ആയിരുന്നതിനാല്‍ യാത്രികര്‍ക്ക് യാത്ര ഉപേക്ഷിച്ചു മടങ്ങേണ്ടിവന്ന സാഹചര്യമാണുണ്ടായത്.
വാദികൾ നല്കിയ പരാതിയും തെളിവുകളും സസൂക്ഷ്മം വിലയിരുത്തിയ കമ്മീഷന് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും എതിര്‍കക്ഷി ഹാജരാകാതിരുന്നതിനാല്‍ വാദികളുടെ പരാതിയിലെ സത്യാവസ്ഥ ബോധ്യപ്പെട്ട കമ്മീഷന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും 25000 രൂപ കോടതിച്ചെലവും അനുവദിക്കുകയാണുണ്ടായത്. കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.