കോന്നി മെഡിക്കല്‍ കോളജിൽ ലേബർ റൂം ഓപ്പറേഷൻ തിയറ്റർ ഉദ്ഘാടനം ഇന്ന്
1578880
Saturday, July 26, 2025 4:18 AM IST
ജനറൽ ആശുപത്രിയിലെ ഉപകരണങ്ങൾ എത്തിച്ചു
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ നിന്നുള്ള ഉപകരണങ്ങളെത്തിച്ച് കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും ഇന്ന് ഉദ്ഘാടനം ചെയ്യും. ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ശസ്ത്രക്രിയ യൂണിറ്റുകളും ലേബർ റൂം ഉൾപ്പെടെയാണ് താത്കാലികമായി കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച ലേബർ റൂം കെട്ടിടത്തിലേക്കാണ് ഉപകരണങ്ങളെത്തിച്ചത്. ലക്ഷ്യ നിലവാരത്തിലാണ് ലേബര്‍ റും, ഓപ്പറേഷന് തിയറ്റര്‍ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. 27 ലക്ഷം രൂപ ചെലവിൽ നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്എല്‍എല്‍ ഫാര്‍മസിയും ഇന്ന് ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കോന്നി മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന് തിയറ്ററും സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട ജനറൽ ആശുപത്രിയും കോന്നി മെഡിക്കൽ കോളജും ചേർന്ന് ഒറ്റ യൂണിറ്റായിട്ടായിരിക്കും ഇനി പ്രവർത്തിക്കുക. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന് തിയറ്റര്‍, മൈനര്‍ ഓപ്പറേഷന് തിയേറ്റർ, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന് തിയേറ്റർ, രണ്ട് എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.
ലേബർറൂം സജ്ജമാകുന്നതു വരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിവരുന്ന ഗർഭിണികൾക്ക് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രസവ ചികിത്സ ലഭിക്കും. ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരെയാണ് മെഡിക്കൽ കോളജിലേക്കും നിയമിച്ചിരിക്കുന്നത്.
ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമാകുന്നു. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് അടുത്തിടെ ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂമുണ്ട്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പാക്കാനായി അത്യാധുനിക സംവിധാനങ്ങളാണ് ലക്ഷ്യ നിലവാരത്തിലൂടെ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതേവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചു. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഫാര്‍മസിയില്‍ 24 മണിക്കൂറും സേവനം ലഭിക്കും. മരുന്നുകൾ, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ഇൻപ്ലാന്റുകള് എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് (കെഎഎസ്പി) ഉള്ള രോഗികള്‍ക്കും, മെഡിസെപ്പ്, ജെഎസ്എസ്കെ, ആരോഗ്യ കിരണം സര്‍ക്കാര്‍ സ്കീമുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മരുന്ന് സൗജന്യമാണ്.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.