മൂവാറ്റുപുഴ: സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ് മിഷൻ ഓണ്‍ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതി പ്രകാരം ആവിഷ്ക്കരിച്ച കാർഷിക ഡ്രോണുകളുടെ കൃഷിയിട പ്രദർശനവും പ്രവൃത്തിപരിചയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡ്രോണ്‍ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകൾ കാർഷിക രംഗത്ത് പുത്തനുണർവ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിളകളുടെ ഉത്പാദന ചെലവ് കുറയ്ക്കാനും പ്രകൃതി സംരക്ഷണത്തിലധിഷ്ഠിതമായ ഒരു വിള പരിപാലന രീതി കാർഷിക രംഗത്ത് കൊണ്ടുവരാൻ ഇത്തരത്തിലുള്ള പുത്തൻ സാങ്കേതിക വിദ്യകൾക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ ബ്ലോക്കിൽ ആയവന പഞ്ചായത്ത് സിദ്ധൻപടിയിൽ മലേക്കുടി ജോർജ് ജേക്കബിന്റെ ഏഴ് ഏക്കർ പൈനാപ്പിൾ തോട്ടത്തിലാണ് കാർഷിക ഡ്രോണുകളുടെ ഡെമോണ്സ്ട്രേഷൻ നടത്തിയത്. കാർഷിക മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുന്പോൾ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻവേണ്ടിയാണ് ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നീ മേഖലകളിൽ ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയംകൊണ്ട് കൂടുതൽ സ്ഥലത്ത് വിള പരിപാലനം നടത്താനും പ്രകൃതിക്ക് ദോഷം വരാതെ ചുരുങ്ങിയ അളവിലുള്ള വിള സംരക്ഷണ മരുന്നുകൾ ഉപയോഗിച്ച് വിളകളെ സംരക്ഷിക്കാനും ഈ രീതിയിലൂടെ സാധിക്കും. പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ സബ്സിഡിയിൽ നൽകും. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലകൾതോറും കൃഷിയിടങ്ങളിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും വകുപ്പിലെ കാർഷിക എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ആയവന പഞ്ചായത്ത് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട്, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, ദക്ഷിണ മേഖല എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) സി.കെ. രാജ്മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോർജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രഹന സോബിൻ, എം.എസ്. ഭാസ്കരൻ, ജൂലി സുനിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങളായ പി.കെ. അനീഷ്, ഉഷ രാമകൃഷ്ണൻ, ജയിംസ് എൻ. ജോഷി, പി.ആർ. രമ്യ, ജോളി ഉലഹന്നാൻ, ജോസ് പൊട്ടന്‍പുഴ, കാർഷിക സർവകലാശാല അസോസിയേറ്റ് പ്രഫ. ബെറിൻ പത്രോസ്, കൃഷി ഓഫീസർ അഞ്ജു പോൾ എന്നിവർ പങ്കെടുത്തു.