ആലുവ: സംസ്ഥാനത്തെ എയ്ഡഡ് കോളജ് അനധ്യാപക ജീവനക്കാരുടെ കൂട്ടായ്മയായ കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന്റെ 65 മത് സംസ്ഥാന സമ്മേളനം തൃക്കാക്കര കെഎംഎം കോളജിൽ ഇന്നും നാളെയുമായി നടക്കും.
മന്ത്രി ഡോ. ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംഎൽഎ മാരായ ഉമാ തോമസ്, അൻവർ സാദത്ത്, ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ ക്ലാസ് ഫോർ മുതൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിൽ ജോലി ചെയ്യുന്നവരെ ഒരു കുടക്കീഴിൽ നിർത്തി 1957 ൽ രൂപീകൃതമായ സംഘടന സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന ഒട്ടുമിക്ക അനുകല്യങ്ങളും ഉജ്ജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്തതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓട്ടോണമസ് കോളജുകൾക്ക് സ്പെഷൽ പാറ്റേൺ അനുവദിക്കുക, സ്റ്റാഫ് കാലോചിതമായി പരിഷ്കരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കുകയോ ഗ്രാറ്റുവിറ്റി അനുവദിക്കുകയോ ചെയ്യുക, പദ്ധതിയിലെ അപാകത പരിഹരിച്ച് മുഴുവൻ ആശുപത്രികളെയും ഉൾപ്പെടുത്തി സുതാര്യമാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, സറണ്ടർ പുനസ്ഥാപിക്കുക, ആർജിത അവധിയുടെ പരിധി 300ൽ നിന്ന് 400 ആക്കി ഉയർത്തുക തുടങ്ങിയ മർമപ്രധാനമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമ്മേളനം നടത്തുന്നത്.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.കെ. മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സന്തോഷ് പി. ജോൺ, കൺവീനർ ജമാൽ മരക്കാർ, ഉത്തരമേഖല സെക്രട്ടറി കെ.പി. നജീബ് , എ.ജെ. തോമസ് എന്നിവർ പങ്കെടുത്തു.