മരട്: യുവജന ക്ഷേമത്തിന് പ്രധാന്യം നൽകി മരട് നഗരസഭാ ബജറ്റ്. കരിയർ ഗൈഡൻസ് ക്ലാസുകൾ, ജോബ് ഫെയർ, യുവസംരംഭക സംഗമം, നൈപുണ്യ പരിശീലനം എന്നിവയ്ക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപെഴ്സൺ അഡ്വ. രശ്മി സനിൽ ബഡ്ജറ്റ് അവതരിപ്പിച്ചു. 2022-23 കാലയളവിലെ നീക്കി ബാക്കി ഉൾപ്പെടെ 78,54,41,273 രൂപ വരവും 72,93,00,000 രൂപ ചെലവും 5,61,41,273 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ദുരന്തനിവാരണ-പരിസ്ഥിതി ബോധവത്കരണങ്ങൾക്ക് 25 ലക്ഷം, ഫിറ്റ്നസ് സെന്ററുകൾ, സൈക്കിൾ ക്ലബുകൾ, ആശാപ്രവർത്തകർക്ക് ടാബ് എന്നിവയ്ക്കായി 55 ലക്ഷം, കാർഷിക മേഖല ഉന്നമനത്തിനായി 25 ലക്ഷം, ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി 90 ശതമാനം സബ്സിഡിയോടു കൂടി ബയോഗ്യാസ്, ബയോബിൻ. തുമ്പൂർമുഴി സംസ്കരണ പദ്ധതികൾക്കായി ഒന്നരക്കോടി, പശ്ചാത്തല വികസനത്തിന് 25 ലക്ഷം, വീടുകളിൽ തുണിസഞ്ചി വിതരണത്തിന് 10 ലക്ഷം, മത്സ്യബന്ധന-ടൂറിസം മേഖലകൾക്ക് 25 ലക്ഷം വീതം, ദാരിദ്ര്യ നിർമാർജനത്തിന് 90 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
മരട് ഒരു മധുര നഗരം പദ്ധതിക്ക് 15 ലക്ഷം, പട്ടികജാതി പട്ടികവർഗ വികസനത്തിന് 1.2 കോടി, തൊഴിലുറപ്പ് പദ്ധതികൾക്കായി നാലു കോടി 60 ലക്ഷം, സ്മാർട്ട് അങ്കണവാടികൾക്കായി 25 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.