കൊടുങ്ങല്ലൂർ: കേരള മാതൃകയുടെ നേട്ടങ്ങൾ സംരക്ഷിക്കാൻ വ്യവസായ മേഖല ശക്തിപ്പെടുത്തണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി "ആധുനീക ശാസ്ത്ര സാങ്കേതിക വിദ്യയും, കാർഷിക വികസന സാധ്യതയും ’ എന്ന വിഷയത്തിൽ കൊടുങ്ങല്ലൂർ ടൗണ് ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും പ്രകടമാണ്. ഭക്ഷണത്തിലുൾപ്പെടെ ഉണ്ടായ മാറ്റത്തിനനുസരിച്ച് മൂല്യവർദ്ധിത ഉൽപ്പനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. നമ്മുടെ ചക്കയും മാങ്ങയും പഴങ്ങളുമുപയോഗിച്ച് പുത്തൻ വിഭവങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രംഗത്ത് ഇനിയുമേറെ മുന്നോട്ട് പോകണം.
കോവിഡിനു ശേഷം ലോകമാകെ പ്രകൃതിയിലേക്ക് മടങ്ങുകയാണ്. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മനുഷ്യന് ആവശ്യമുള്ള എന്തിനും ലോകമാർക്കറ്റിൽ വൻ സ്വീകാര്യതയാണ്. പുതിയ വികസന സംരംഭങ്ങൾ ഈ വഴിക്കാകണം ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വ്യവസായത്തിനൊപ്പം, കർഷിക മേഖലക്കും വലിയ പങ്കുണ്ട്. ഈ രംഗത്ത് ജനകീയ മുന്നേറ്റമുണ്ടാക്കണം ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. കാർഷിക മേഖലയുടെ മുന്നേറ്റത്തിന് കർഷക സംഘമുൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഇടപെട്ട് സംരംഭങ്ങൾ ആരംഭിക്കണം.
ഭക്ഷ്യ സംസ്കരണ മേഖലയിൽ 16,673 പുതിയ സംരംഭങ്ങളിൽ 995.69 കോടിയുടെ നിക്ഷേപവും 42,009 പേർക്ക് തൊഴിലും ലഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ പുതിയ സംരംഭങ്ങളിലൂടെ 2,61,341 പേർക്ക് തൊഴിൽ നൽകാനായെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
സിപിഎം ഏരിയാ സെക്രട്ടറി കെ.കെ. അബീദലി അധ്യക്ഷനായി. കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് എം.വി. ജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ്, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ, അന്പാടി വേണു, നഗരസഭ വൈസ് ചെയർമാൻ കെ ആർജൈത്രൻ, എം.എസ്. മോഹനൻ, ടി.കെ. രമേഷ് ബാബു, ഒ.സി. ജോസഫ്, ഇ.ജി. സുരേന്ദ്രൻ, ഷീജ ബാബു, ഷീല രാജ് കമൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ, എന്നിവർ സംസാരിച്ചു.