വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളിക്കുളങ്ങര മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റ് നേന്ത്രവാഴ കർഷകർക്ക് കനത്ത പ്രഹരമാണ് നൽകിയത്. പതിനായിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.ജാതികർഷകർക്കും വൻ നഷ്ടം ഉണ്ടായി. കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി, കടന്പോട്, വെള്ളിക്കുളങ്ങര, നീരാട്ടുകുഴി, പോത്തൻചിറ പ്രദേശങ്ങളിലാണ് കാറ്റിൽ കാർഷിക വിളകൾ നശിച്ചത്. റബർ, കവുങ്ങ്, തെങ്ങ് എന്നീ വിളകൾക്കും നാശമുണ്ടായി.
ചാലക്കുടി ഡെപ്യൂട്ടി തഹസിൽദാർ എം.എ. ശ്രീജിത്ത്, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസർ മധു എന്നിവർ ചുളിക്കാറ്റ് ബാധിച്ച സ്ഥലങ്ങളിലെത്തി നാശനഷ്ടം വിലയിരുത്തി. മറ്റത്തൂർ കൃഷി ഓഫീസർ എം.പി. ഉണ്ണികൃഷ്ണനും കൃഷി നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച്് കൃഷിനാശം വിലയിരുത്തി. പതിനായിരത്തോളം നേന്ത്രവാഴകൾ കാറ്റിൽ നശിച്ചതായാണ് കണക്കാക്കുന്നതെന്ന് കൃഷി ഓഫീസർ പറഞ്ഞു.
കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. നിജിൽ, അംഗങ്ങളായ കെ.എസ്. സൂരജ്, കെ.ആർ. ഒൗസേഫ്, ഷാന്റോ കൈതാരത്ത് തുടങ്ങിയവരും നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. വെള്ളിക്കുളങ്ങര കെഎസ്ഇബി സെക്ഷനു കീഴിലെ 27 ഇലക്ട്രിക് പോസ്റ്റുകൾ കാറ്റിൽ ഒടിഞ്ഞു. വൈദ്യുതി തടസപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പൂർണമായും പുനസ്ഥാപിച്ചു.