പുത്തൂർ: പുത്തൂർ കായൽ ടൂറിസം പദ്ധതിയുടെ ഡിപിആർ പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിനു ഡിപിആർ കൈമാറി പ്രകാശനം നിർവഹിച്ചു. തൃശ്ശൂർ എൻജിനീയറിംഗ് കോളജ് തയാറാക്കിയ നവീകരിച്ച കായൽ പ്രസന്റേഷനും നടന്നു. 32 കോടി രൂപ ചെലവിട്ടു കായലിന് ശ്രദ്ധേയ മാറ്റമുണ്ടാക്കി, കായലിനൊപ്പം സ്വാഭാവിക വനവും സൃഷ്ടിച്ചു പുത്തൂരിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്ക്, കായൽ, തീർഥാടന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രമായി മാറുന്ന സുകുമാർ അഴീക്കോടിന്റെ ഭവനം തുടങ്ങിയ ഇടങ്ങളെല്ലാം ചേർത്ത് പുത്തൂരിനെ ടൂറിസ്റ്റ് വില്ലേജ് ആക്കും. പ്രാദേശിക ജനതയുടെ പുരോഗതിയും ഈ മാറ്റങ്ങളോടൊപ്പം ഉണ്ടാവണമെന്നതും അടിസ്ഥാന ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജില്ലാ വികസന സമിതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതലയോഗം തിരുവനന്തപുരത്തു ജൂലൈ അവസാനത്തോടെ നടത്തുമെന്നും പ്രധാന വ്യക്തിത്വങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശികമായും യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, കെ.എഫ്.ആർ.ഐ. പ്രതിനിധി ശ്യാം സുന്ദർ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.സി. അശ്വതി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. ബാബു, പഞ്ചായത്ത് അംഗങ്ങളായ നളിനി വിശ്വംഭരൻ, സജിത്ത് പി എസ് തുടങ്ങിയവർ പങ്കെടുത്തു.