കിണറ്റിൽ വീണ വൃദ്ധയെ സാഹസികമായി രക്ഷപ്പെടുത്തി പ്ലസ് ടു വിദ്യാർഥി
1561325
Wednesday, May 21, 2025 6:17 AM IST
ചിറ്റൂർ: കാൽവഴുതി കിണറ്റിൽ വീണ വയോധികക്ക് 17 കാരന്റെ അവസരോചിതമായ രക്ഷാപ്രവർത്തനംമൂലം പുനർജന്മം. തേങ്കുറിശി യശോദ(65) ആണ് ആഴംകൂടിയ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു.
ദീർഘനേരം കിണറിന്റെ വക്കത്ത് പിടിച്ചുതൂങ്ങി നിലവിളിക്കുകയായിരുന്നു. അതുവഴിയെത്തിയ മാനാംകുളമ്പ് സ്വദേശിയായ പ്ലസ് ടു വിദ്യാർഥി കാർത്തികേയൻ കിണറ്റിൽനിന്ന് നിലവിളി കേട്ട് നോക്കിയപ്പോൾ അപകടാവസ്ഥയിലുള്ള വൃദ്ധയെ കാണുകയായിരുന്നു.
പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല കിണറ്റിലിറങ്ങി വെള്ളത്തിൽ അകപ്പെട്ട വൃദ്ധയെ മുറുകെ പിടിച്ചുനിന്നു. ഇതിനകം സമീപവാസികൾ ഓടിയെത്തി വിവരം അറിയിച്ചതിനെതുടർന്ന് ചിറ്റൂർ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് കുതിച്ചെത്തി കിണറ്റിലിറങ്ങി ഇരുവരെയും സുരക്ഷിതമായി മുകളിലെത്തിച്ചു. സേനാംഗം പി.വി. പ്രതീഷാണ് കിണറ്റിലിറങ്ങിയത്.
യശോദയെ ജില്ലാ ആശുപത്രിയിൽ ഫയർഫോഴ്സ് എത്തിച്ചു. അപകടമുണ്ടായ കിണറിന് ചുറ്റുമതിൽ ഇല്ലായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്താൻ 25 മിനിറ്റ് വേണ്ടി വന്നു. ഈ സമയമത്രയും കാർത്തികേയൻ വയോധികയെ മുറുകെപ്പിടിച്ചു നിർത്തുകയാണുണ്ടായത്. കരയിലെത്തിയ പ്ലസ്ടു വിദ്യാർഥി കാർത്തികേയൻ നേരിയ അവശത പ്രകടിപ്പിച്ചുവെങ്കിലും ഉടൻ സാധാരണ നിലയിലായി. കാർത്തി കേയന്റെ ധീരതയെ നാട്ടുകാർ അഭിനന്ദിച്ചു.