വിരമിക്കൽദിനത്തിൽ പ്രായം വെറുമൊരു നമ്പറല്ല സർ, അതൊരു യാഥാർഥ്യമാണ്..
1563915
Sunday, June 1, 2025 1:25 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: പ്രായം വെറുമൊരു നമ്പറല്ല... വിങ്ങുന്ന മനസോടെ അവസാനത്തെ ഒപ്പും ചാർത്തി അവർ മൂന്നുപേരും ഒന്നിച്ച് പടിയിറങ്ങി. കുളപ്പുള്ളി ഗവ. പ്രസിൽനിന്നാണ് ആത്മസുഹൃത്തുക്കളുടെ ഒന്നിച്ചുള്ള പടിയിറക്കം ഇന്നലെ നടന്നത്. ഒരേ ക്ലാസ്മുറിയിൽ ഒരുമിച്ചിരുന്ന് പഠിച്ചുതുടങ്ങിയപ്പോൾ ആരംഭിച്ച ആത്മബന്ധത്തിന്റെ കാണാച്ചരട് ഔദ്യോഗികജീവിതത്തിൽനിന്ന് ഇന്നലെ പടിയിറങ്ങുംവരെ കാത്തുസൂക്ഷിച്ചവരാണ് ഈ മൂന്നുപേർ. സർക്കാർ പ്രസിലെ ഗസറ്റഡ് ഓഫീസറായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വാണിയംകുളം തൃക്കങ്ങോട് ലക്ഷ്മി നിവാസിൽ പി. വിജയകുമാർ, മണ്ണന്തല പ്രസിൽ ബൈൻഡർ സീനിയർ ഫോർമാനായ ഷൊർണൂർ കുളപ്പുള്ളി സ്വദേശി ഇ.എൻ. ബിനോയ്, ജനറൽ ഫോർമാനായ ഷൊർണൂർ കല്ലിപ്പാടം തുളസിനിലയത്തിൽ തുളസീധരൻ എന്നിവരാണ് ഇന്നലെ ഗവ. പ്രസിൽനിന്ന് വിരമിച്ചത്.
ബിനോയിയും വിജയകുമാറും ഒന്നുമുതൽ ഏഴ് വരെ ആരിയഞ്ചിറ യുപി സ്കൂളിലാണ് പഠിച്ചത്. 1984-ൽ ഷൊർണൂർ കെവിആർ സ്കൂൾ, ഹൈസ്കൂൾ പഠനത്തിനെത്തിയ ഇവർക്കൊപ്പം തുളസീധരനും ചേർന്നു. ക്ലാസ് ലീഡറിനുവേണ്ടിയുള്ള മത്സരം വന്നപ്പോൾ വിജയൻ എസ്എഫ്ഐയിലും തുളസീധരൻ കെഎസ്യുവിലും മത്സരിച്ചു. തുളസീധനെ വിജയകുമാർ പരാജയപ്പെടുത്തിയെങ്കിലും സൗഹൃദം രാഷ്ട്രീയ കാഴ്ചപ്പാടുകൾപ്പുറമായിരുന്നു. സ്കൂൾ കാലഘട്ടത്തിനുശേഷം തുളസീധരനും ബിനോയും ഒറ്റപ്പാലം എൻഎസ്എസ് കോളജിലേക്കും വിജയകുമാർ ഷൊർണൂർ എസ്എൻ കോളജിലേക്കും വഴിപിരിഞ്ഞു.
1990 മാർച്ച് 16 ന് എൽഡി ക്ലർക്കായി വിജയകുമാറും 1989-ൽ കംപോസ്റ്റർ ഗെയിൻ സെക്കൻഡ് തസ്തികയിലൂടെ തുളസീധരനും 1999-ൽ ബൈൻഡർ ഗ്രേഡ്-2 തസ്തികയിൽ ബിനോയിയും സർക്കാർ സർവീസിൽ കയറി. വിജയകുമാർ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം ജില്ലകളിലെ സർക്കാർ പ്രസിൽ ജോലിചെയ്തശേഷം 2024 മുതൽ അഡിമിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി കുളപ്പുള്ളി പ്രസിൽ എത്തി. തുളസീധരൻ ആദ്യഘട്ടത്തിൽ വയനാട് പ്രസിലാണ് ജോലി ചെയ്തതെങ്കിലും 33 വർഷമായി ഷൊർണൂർ സർക്കാർ പ്രസിലുണ്ട്.
2019 മുതൽ ജനറൽ ഫോർമാനാണ്. ബിനോയ് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ജോലിചെയ്തു. 15 വർഷമായി ഷൊർണൂരിലാണ്. വിങ്ങുന്ന മനസോടെ ഈറനണിഞ്ഞ കണ്ണുകളുമായി പരസ്പരം കൈകൊടുത്ത് മൂവരും വഴിപിരിഞ്ഞു... ഇനിയും സൗഹൃദം പുറത്തുതുടരാമെന്ന വാഗ്ദാനത്തോടെ..