യാത്രാസൗകര്യമൊരുക്കാതെ പാലംപൊളിച്ചു; ഒറ്റപ്പെട്ട് തരൂർ ഗ്രാമപഞ്ചായത്ത്
1563476
Friday, May 30, 2025 2:32 AM IST
ആലത്തൂർ: തരൂർ പഞ്ചായത്ത് അതിർത്തിയിലെ മൂന്ന് പാലങ്ങളും പകരം യാത്രാസൗകര്യമൊരുക്കാതെ പൊളിച്ചതിനാൽ യാത്രാസൗകര്യമില്ലാതെ ജനങ്ങൾ ദുരിതത്തിൽ. പാലക്കാട്-തൃശൂർ അതിർത്തി പങ്കിടുന്ന പഴമ്പാലക്കോട് തോട്ടുംപള്ളയിലെ നിലവിലെ പാലം പൊളിച്ചത് പകരം യാത്രാസൗകര്യമൊരുക്കാതെയാണ്.
പുതിയപാലം നിർമിക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് യാത്രാനിരോധനമുള്ളതിനാൽ ബസ് യാത്രക്കാരും വിദ്യാർഥികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. ഇപ്പോൾ വലിയ വാഹനങ്ങൾ തരൂർ പള്ളിവഴി പട്ടിപറമ്പിലാണ് എത്തുന്നത്. കുരുത്തിക്കോട് പാലത്തിന്റെ പണി നടക്കുന്നതിനാൽ പൂർണഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർഥികൾക്കും തൃശൂർ മെഡിക്കൽ കോളജിലേക്കുള്ള രോഗികൾക്കുമുള്ള എളുപ്പയാത്രാമാർഗം അടഞ്ഞിരിക്കുകയാണ്. യാത്രാസൗകര്യമൊരുക്കാതെ പത്തനാപുരം പാലംപൊളിച്ചതിനാൽ തോണിപ്പാടം മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാവുള്യാപുരം- പഴമ്പാലക്കോട് വരെ പൂർണമായും തകർന്നു കിടക്കുകയാണ്. പാലംപൊളിക്കുന്നതിന് മുമ്പ് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് രാഷ്ടീയപാർട്ടികളും പ്രദേശവാസികളും ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. മഴക്കാലമായതിനാൽ അപകടം ഒഴിവാക്കാനായി തകർന്നു കിടക്കുന്ന വാവുള്യാപുരം- പഴമ്പാലക്കോട് പ്രധാനപാതയുടെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുംം 12-ാം വാർഡ് അംഗവുമായ പി. മനോജ്കുമാർ ആവശ്യപ്പെട്ടു.