പട്ടാമ്പി മേഖലയിൽ തെരുവുനായ വന്ധ്യംകരണം പ്രതിസന്ധിയിൽ
1563911
Sunday, June 1, 2025 1:25 AM IST
ഷൊർണൂർ: പട്ടാമ്പി മേഖലയിൽ തെരുവുനായ വന്ധ്യംകരണം പ്രതിസന്ധിയിൽ. ഇവിടെ നായ്ക്കളുടെ എണ്ണവും കടിയേൽക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
പ്രശ്നത്തിനു ശാശ്വതപരിഹാരമെന്ന രീതിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്ന തെരുവുനായ വന്ധ്യംകരണത്തിനു പട്ടാമ്പിയിൽ കേന്ദ്രമില്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
പട്ടാമ്പിയിലെ തെരുവുനായകളെ പിടിച്ച് കൂട്ടിലാക്കി, വണ്ടിയിൽ ഒറ്റപ്പാലത്ത് എത്തിച്ച്, വന്ധ്യംകരിച്ച് വീണ്ടും പട്ടാമ്പിയിൽ കൊണ്ടുവിടലാണ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന കേന്ദ്രം ഒറ്റപ്പാലം വെറ്ററിനറി ആശുപത്രിയിൽ മാത്രമാണുള്ളത്. ഇവിടെയാവട്ടെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണിവിടെയുള്ളത്.
പട്ടാമ്പിയിൽനിന്നടക്കം പിടിച്ചുകൊണ്ടുവരുന്ന നായ്ക്കൾ ഉൾപ്പെടെ ചാടിപ്പോവുന്ന പ്രശ്നമായിരുന്നു അടുത്ത കാലംവരെ ഇവിടത്തെ തലവേദന.
വർഷങ്ങൾ പഴക്കമുള്ള 20 ഇരുമ്പകൂടുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഈയടുത്ത കാലത്താണ് പത്തു പുതിയ കൂടുകൾ ജില്ലാപഞ്ചായത്ത് മുഖേന ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് 3.40 ലക്ഷം രൂപ ഉപയോഗിച്ച് ലഭ്യമാക്കിയത്. ഒരുമാസം 120 നായ്ക്കളെ വന്ധ്യംകരിക്കാൻ മാത്രമേ ഇവിടെ സാധിക്കുകയുള്ളൂ.
എല്ലാ ബ്ലോക്കുകളിലും എബിസി കേന്ദ്രങ്ങൾ നടപ്പാക്കിയാൽ മാത്രമേ തെരുവുനായ്ക്കളുടെ വർധനവിന് തടയിടാനാവുകയുള്ളൂയെന്ന് ഒറ്റപ്പാലം താലൂക്ക് വെറ്ററിനറി ആശുപത്രി ഡോ. ദീപ ചിറയത്ത് പറയുന്നു. നായപിടിത്തക്കാരെ കിട്ടാത്തതും പ്രശ്നമാണ്.