കൃഷിയിടങ്ങൾവിട്ട് കാട്ടാനകൾ വീട്ടുവളപ്പുകളിൽ നാശംവിതയ്ക്കുന്നു
1563683
Saturday, May 31, 2025 12:56 AM IST
നെന്മാറ: കരിമ്പാറ പൂഞ്ചേരി മേഖലയിൽ കാട്ടാനകൾ വീട്ടുവളപ്പിൽഎത്തി നാശംവരുത്തി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പൂഞ്ചേരി കമലം, ഉണ്ണികൃഷ്ണൻ, ആർ. ബാലൻ, രജിത, സുദേവൻ - ലത എന്നിവരുടെ വീട്ടുവളപ്പിലാണ് കാട്ടാന എത്തിയത്. കമലത്തിന്റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക ലക്ഷ്യമാക്കി എത്തിയ ആന പ്ലാവ് കുലുക്കി ചക്ക തള്ളിയിട്ടു.
ശബ്ദം കേട്ട് വീടിന് പുറത്ത് ലൈറ്റ് തെളിച്ചപ്പോഴാണ് കാട്ടാനയുടെ സാനിധ്യം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് അടുത്ത വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരമറിയിച്ച് ടോർച്ച് തെളിച്ചും ഒച്ചവച്ചും ശബ്ദമുണ്ടാക്കിയും ആണ് അരമണിക്കൂറിന് ശേഷം കാട്ടാന പ്രദേശത്തു നിന്ന് പോയത്. ബാലന്റെ വീടിന്റെ ചുറ്റുവേലിയും ഉണ്ണികൃഷ്ണന്റെ വീടിന്റെ പടിയും വേലിയും പുഞ്ചിരികളം ചെന്താമരാക്ഷന്റെ വേലിയും കാട്ടാനകൾ ചവിട്ടിമറിക്കുകയും ചെയ്തു.
വനമേഖലയിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയുള്ള വീട്ടുവളപ്പുകളിൽ കൃഷിയിടങ്ങൾ താണ്ടി കാട്ടാനകൾ എത്തിയതോടെ പ്രദേശവാസികൾ ഭയചകിതരാണ്. വിവരമറിഞ്ഞ് രാവിലെ സമീപവാസികൾ സ്ഥലത്ത് തടിച്ചുകൂടി. വനം അധികൃതരെ വിവരമറിച്ചതിനെ തുടർന്ന് തിരുവഴിയാട് സെക്ഷൻ ജീവനക്കാർ സ്ഥലം സന്ദർശിച്ചു.
കാട്ടാനകളെ ഉൾവനങ്ങളിലേക്ക് കയറ്റി വിടാനുള്ള നടപടി ഉണ്ടാവണമെന്നും തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടാന വരുന്നതിന് പ്രതിരോധിക്കുന്നതിനായി പ്രദേശത്തെ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും, വനമേഖലയിൽ നിന്ന് സ്ഥിരമായി കാട്ടാന വരുന്ന കൽച്ചാടി, ചള്ള, ഓവുപറ മേഖലകളിൽ ആർആർടി സംഘത്തെയും വനപാലകരെയും കാട്ടാനകളെ പ്രതിരോധിക്കാൻ നിയമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് രാത്രിയിൽ കാട്ടാനകൾ എത്തി ഭീഷണി ഉയർത്തുന്നത് നടുക്കമുയർത്തുന്നതായി വീട്ടമ്മമാരായ രജിത, കമലം, ലത എന്നിവർ പറഞ്ഞു. കുട്ടികളുമായി വീടുകളിൽ കഴിയുന്നത് ഭയത്തോടെയാണെന്നും വീട്ടുമുറ്റത്ത് ആനകൾ ചവിട്ടി കുഴിയാക്കിയ കാൽപ്പാടുകൾ ചൂണ്ടി സുദേവനും പറഞ്ഞു.