നെല്ലിയാമ്പതി മേഖലയിൽ വിവിധയിടങ്ങളിൽ മരംവീണു ഗതാഗതം തടസപ്പെട്ടു
1563295
Thursday, May 29, 2025 7:01 AM IST
നെന്മാറ: നെല്ലിയാമ്പതി മേഖലയിൽ വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരം റോഡിൽ പോത്തുണ്ടി ചെക്ക്പോസ്റ്റിൽനിന്നും ഒന്നരകിലോമീറ്റർ അകലെ കഴിഞ്ഞദിവസം രാത്രി മരംപൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.
നെല്ലിയാമ്പതിയിൽനിന്ന് നെന്മാറയിൽ രോഗിയെ ഇറക്കി മടങ്ങിപ്പോവുകയായിരുന്ന ആംബുലൻസ് വഴിയിൽ കുടുങ്ങി. തുടർന്ന് അഗ്നിരക്ഷാസേന, വനം, അധികൃതരെ വിവരമറിയിച്ച് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് സീതാർ കുണ്ട് ഗ്രീൻലാൻഡ് റോഡിൽ വലിയ മരം കടപുഴകി സീതാർകുണ്ട് പോസ്റ്റ്ഓഫീസ് കെട്ടിടത്തിന്റെ ഷീറ്റ്, ഓട് എന്നിവ തകർന്നു. പൊതുപ്രവർത്തകനായ പി.ഒ. ജോസഫും ഗ്രീൻലാൻഡ് ഫാം ജീവനക്കാരുംചേർന്ന് മരം വെട്ടിമാറ്റി മേഖലയിലേക്കു ഗതാഗതം പുനഃസ്ഥാപിച്ചു.
കാലവർഷം ശക്തമായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരം റോഡിലും നെല്ലിയാമ്പതിയിലെ വിവിധ റോഡുകളിലും വലുതും ചെറുതുമായ മരക്കൊമ്പുകൾ പൊട്ടി വീഴുന്നതും പതിവായി. മരക്കൊമ്പുകൾ ജീപ്പ് ഡ്രൈവർമാരും മറ്റു വാഹന യാത്രക്കാരും വലിച്ചു മാറ്റിയാണ് ചെറിയ ഗതാഗത തടസങ്ങൾ നീക്കുന്നത്.
ചുരം റോഡിലും നെല്ലിയാമ്പതിയിലെ ഉൾപ്രദേശങ്ങളിലും മൊബൈൽ നെറ്റ്വർക്ക് എല്ലാ പ്രദേശങ്ങളിലും ലഭിക്കാത്തതും അപകടമുണ്ടാകുകയോ റോഡ് തടസമുണ്ടാവുകയോ ചെയ്താൽ അധികൃതരെ അറിയിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതുമൂലം ജീപ്പ് യാത്രക്കാരും, സന്നദ്ധ പ്രവർത്തകരും, ബസ് യാത്രക്കാരും, ഇരു ചക്രവാഹനക്കാർ എന്നിവർ ചേർന്ന് പലപ്പോഴും മര കൊമ്പുകളും മറ്റും വലിച്ചുമാറ്റിയാണ് ഗതാഗതതടസം നീക്കാറുള്ളത്.