പനംകുറ്റിയിൽ കാട്ടാനവിളയാട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു
1563916
Sunday, June 1, 2025 1:25 AM IST
വടക്കഞ്ചേരി: ഇടവേളക്കുശേഷം കിഴക്കഞ്ചേരി പനംകുറ്റിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ചെറുനിലം ജോണി, ചെറുനിലം ജുബി, വരിക്കമാക്കൽ ബേബി, മുണ്ടൻചിറ റോയ് തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. വാഴ, കുരുമുളക് കൊടികൾ, റബർ തുടങ്ങിയ വിളകളാണ് കൂടുതലും നശിപ്പിച്ചത്. വരിക്കമാക്കൽ ബേബിയുടെ തോട്ടത്തിലുണ്ടായിരുന്ന സ്പ്രേയറും ആന ചവിട്ടിനശിപ്പിച്ചിട്ടുണ്ട്.
കുന്നേൽ എസ്റ്റേറ്റിലും കൃഷിനാശമുണ്ട്. കുലച്ചവാഴ തള്ളിയിട്ട് അതിലെ പിണ്ടി മാത്രമാണ് മുമ്പൊക്കെ ആന തിന്നിരുന്നത്. എന്നാൽ വാഴക്കുലകളും ആന തിന്നിട്ടുണ്ടെന്ന് ചെറുനിലം ജോണി പറഞ്ഞു. ഒറ്റയാനാണ് കൃഷിയിടങ്ങളിൽ കറങ്ങുന്നത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും ആനയെ കാടുകയറ്റാൻ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
വീടുകൾക്ക് അടുത്തെത്തിയാണ് ആനകളുടെ ഈ വിളയാട്ടം. ഇതുമൂലം ആനയെ പേടിച്ച് രാത്രികാലങ്ങളിൽ വീടുകൾക്ക് കാവലിരിക്കുകയാണ് നാട്ടുകാർ. പരസ്പരം പഴിപറഞ്ഞ് വനപാലകർ നടപടിയെടുക്കാതെ പൊട്ടൻ കളി നടത്തുകയാണെന്നും കർഷകർ ആരോപിക്കുന്നു.