വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്നു
1563681
Saturday, May 31, 2025 12:56 AM IST
വടക്കഞ്ചേരി: തുടർച്ചയായ മഴയിൽ വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാത, മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാത ഉൾപ്പെടെ റോഡുകളിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ട് തകർന്നു. കാലവർഷം കനക്കും മുമ്പേയാണ് റോഡുകളുടെ ഈ ദുരവസ്ഥ ഉണ്ടാകുന്നത്.
പന്നിയങ്കര ടോൾപ്ലാസയിൽ വലിയതുക ടോൾ കൊടുത്ത് വാഹനങ്ങൾ കടന്നുപോകുന്ന വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ എണ്ണാൻപറ്റാത്ത വിധം കുഴികൾ പെരുകി.
കുഴികൾ ചാടിക്കടന്നാണ് വാഹനങ്ങൾ പോകുന്നത്. ഇതിനൊപ്പം വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ മേൽപ്പാല നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡിലൂടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുമൂലം മണിക്കൂറുകളോളം നീളുന്ന വാഹനകുരുക്കും പതിവായി.
ശങ്കരംകണ്ണംതോടിനടുത്ത് ചെമ്മണ്ണാംകുന്നിൽ പാതയിലേക്ക് മണ്ണൊഴുകിയെത്തുന്ന സ്ഥിതിയുണ്ട്. ഇത് വാഹനങ്ങൾക്ക് വലിയ അപകടഭീഷണിയാവുകയാണ്.
മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മംഗലത്തെ പഴയ വില്ലേജ് ഓഫീസിനടുത്തെ പുതിയ കൾവർട്ടിനിരുവശവും വലിയ കുഴികൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്തിനു ശേഷമാണ് ഇവിടെ കൾവർട്ട് പണിതത്. നിർമാണ അപാകത മൂലം പല തവണ പൊളിച്ച്പണിതാണ് വാഹനങ്ങൾക്ക് പോകാൻ ഉറപ്പാക്കിയത്.
വീണ്ടും കൾവർട്ട് തകരുമോ എന്ന ആശങ്കയുമുണ്ട്. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു മുന്നിൽ തുടർച്ചയായ കുഴികളാണ്. ഇതെല്ലാം ചാടികടന്ന് വള്ളിയോടും മുടപ്പല്ലൂർ ടൗണിലുമുള്ള വെള്ളക്കെട്ടുകൾ താണ്ടികടന്ന് വേണം യാത്ര തുടരാൻ.
കോരഞ്ചിറ - വാൽക്കുളമ്പ് - പനംകുറ്റി, പന്തലാം പാടം മലയോരപാത യാത്ര ചെയ്യാനാകാത്ത വിധം തകർന്ന നിലയിലായി. സമാന സ്ഥിതിയാണ് പല പഞ്ചായത്ത് റോഡുകളുടെയും.