ജൂൺമാസത്തിനുമുന്പ് മംഗലംഡാം നിറയുന്നതു ചരിത്രത്തിലാദ്യം
1563693
Saturday, May 31, 2025 12:56 AM IST
മംഗലംഡാം: മംഗലംഡാം നിറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ഷട്ടറുകൾ തുറക്കുന്ന സ്ഥിതിയിലെത്തും. ജൂൺ ആദ്യത്തിൽതന്നെ വെള്ളംനിറഞ്ഞു മംഗലംഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സ്ഥിതിയുണ്ടാകുന്നത് ഡാമിന്റെ 69 വർഷത്തെ ചരിത്രത്തിൽ ആദ്യമാകും.
ഇതിനുമുമ്പ് ഒന്നാം പ്രളയവർഷമെന്നു വിശേഷിപ്പിച്ച 2018 ലാണ് ജൂൺ 14ന് വെള്ളംനിറഞ്ഞ് ഷട്ടറുകൾ തുറന്നത്. എന്നാൽ രണ്ടാംപ്രളയ വർഷമായ 2019ൽ ഓഗസ്റ്റ് എട്ടിനാണ് ഷട്ടറുകൾ തുറന്നത്.
തുടർന്നുള്ള വർഷങ്ങളിൽ ഡാമിന്റെ പരമാവധി സംഭരണശേഷി എത്താതെതന്നെ സുരക്ഷിത ജലനിരപ്പ് എന്നനിലയിൽ ഷട്ടറുകൾ നേരത്തെ തുറക്കുന്ന സ്ഥിതിയിലേക്കുമാറി. 2020ൽ ഓഗസ്റ്റ് മൂന്നിനും 2021ൽ ജൂലൈ 15നും 2022 ജൂലൈ എട്ടിനുമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
കഴിഞ്ഞവർഷം ജൂലൈ 15നാണ് മുഴുവൻ ഷട്ടറുകളും തുറന്നത്. 2018 ജൂൺ 14ന് വെള്ളംനിറഞ്ഞ് ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾതന്നെ ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
പ്രകൃതിയിലെ മാറ്റങ്ങളെ വലിയ ഭീതിയോടെയായിരുന്നു അന്നു ജനംകണ്ടത്. സമാന സ്ഥിതിയാണ് ഈ വർഷവുമുണ്ടാകുന്നത്. ഇനി കാലവർഷം കൂടുതൽ കടുത്താൽ പ്രളയ സാഹചര്യവുമുണ്ടാകാം.
2007ലാണ് അതിവർഷമുണ്ടായി മലയോരങ്ങളിൽ വലിയ തോതിലുള്ള ഉരുൾപൊട്ടലുണ്ടായത്. 2007 ജൂലൈ 15ന് 255 മില്ലീമീറ്റർ മഴയാണ് ഒറ്റദിവസം മംഗലംഡാമിൽ രേഖപ്പെടുത്തിയത്. ഈ മഴക്കണക്ക് റെക്കോർഡ് മഴയുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മിക്കവാറും വർഷങ്ങളിൽ ജൂലൈ മാസത്തിലാണ് മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുള്ളത്.
77.88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി സംഭരണശേഷി. സമുദ്ര നിരപ്പുമായി കണക്കാക്കുമ്പോൾ 18 മീറ്റർ വെള്ളം മാത്രമാണ് ഡാമിലുള്ളത്.
ജലനിരപ്പ് 76.51 മീറ്ററിൽ എത്തുമ്പോൾ ആദ്യ മുന്നറിയിപ്പും 77.28 മീറ്ററിൽ എത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പും നൽകി ഡാം ഷട്ടർ തുറക്കുകയാണ് ചെയ്തിരുന്നത്.
എന്നാൽ 2018, 2019 എന്നീ വർഷങ്ങളിലെ പ്രളയത്തിനുശേഷം ഇത്രയും ജലനിരപ്പ് എത്തുംമുമ്പേ ഷട്ടറുകൾതുറന്ന് വെള്ളം ക്രമീകരിക്കുന്ന റൂൾകർവ് സിസ്റ്റം പിന്തുടരുന്നുണ്ട്. ഇതുമൂലം ഷട്ടറുകൾ ഒന്നിച്ചുതുറന്ന് പുഴയിലേക്ക് വെള്ളംഒഴുക്കുന്നതു കുറക്കാനും പുഴയോരങ്ങൾ മുങ്ങിയുള്ള വലിയ നാശനഷ്ടങ്ങൾ കുറക്കാനും സഹായകമാണ്.