മഴ: വിതയും ഞാറ്റടിയും വെള്ളത്തിൽ മുങ്ങി
1563479
Friday, May 30, 2025 2:32 AM IST
നെന്മാറ: തുടർച്ചയായ കനത്ത മഴയിൽ ഒന്നാം വിള വിത നടത്തിയതും ഞാറുപാകിയ നെൽപ്പാടങ്ങളും വെള്ളത്തിൽ മുങ്ങി. ഞാറ്റടി തയ്യാറാക്കാനായി വിത്തുപാകിയ തിരുവഴിയാട് പുത്തൻതറ പാടശേഖരത്തിലെ കെ.നാരായണൻ എന്ന കർഷകൻ്റെ പാടശേഖരത്തിലെ ആറ്റടിയാണ് അഞ്ചുദിവസമായും വെള്ളം വാർന്നു പോകാതെ വെള്ളത്തിനടിയിലായത്.
മേഖലയിലെ നെൽപ്പാടങ്ങൾ വെള്ളം വാർന്നു പോകാതെ മുളച്ചു പൊന്തിയ ഞാറ്റടികൾ നാലുദിവസത്തിലേറെയായി വെള്ളത്തിനടിയിലാണ്, കൈപ്പഞ്ചേരി, ഇടിയം പൊറ്റ മേഖലകളിലെ പൊടിയിൽ വിതച്ച നെൽപ്പാടങ്ങളിലും വെള്ളം മുങ്ങി കിടക്കുകയാണ്.
ദിവസങ്ങളായി വെള്ളം മുങ്ങിക്കിടക്കുന്നതിനാൽ മുളച്ചുവന്ന നെൽച്ചെടികൾ അഴുകിത്തുടങ്ങിയതായി കർഷകർ പറഞ്ഞു. ഉമ ഇനത്തിൽപ്പെട്ട മൂപ്പ്കുറഞ്ഞ നെല്ലാണ് മിക്ക കർഷകരും വിളയിറക്കിയിരിക്കുന്നത്.
നിറഞ്ഞൊഴുകുന്ന തോടുകളും നെൽപ്പാടങ്ങളിലെ വെള്ളം ഒഴുകിപ്പോകാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് അടുത്ത മഴ വരുന്നതും നെൽപ്പാടങ്ങളിലെ വെള്ളക്കെട്ടിന് കാരണമായി.
വേനൽമഴ കൂടുതലായതിനാൽ നെൽപ്പാടങ്ങളിൽ ഉറവ ഉണ്ടായതും വെള്ളം മണ്ണിനടിയിലേക്ക് കൂടുതൽ താഴാത്തതിനാൽ പാടങ്ങളിൽ വെള്ളം കൂടുതൽ കെട്ടിനിൽക്കാനിടയാക്കി. മഴയുടെ ശക്തി ഉടൻ കുറഞ്ഞില്ലെങ്കിൽ വീണ്ടും ഞാറ്റടി തയ്യാറാക്കാൻ വിത്തുകൾ അന്വേഷിക്കേണ്ട സ്ഥിതി ഉണ്ടാവുമെന്ന് പുത്തൻതറയിലെ കർഷകനായ നാരായണൻ പറഞ്ഞു.