ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്ക് അനുമതി നൽകില്ലെന്നു വിദ്യാഭ്യാസവകുപ്പിന്റെ മുന്നറിയിപ്പ്
1563471
Friday, May 30, 2025 2:32 AM IST
ഒറ്റപ്പാലം: മധ്യവേനലവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നതിന്റെ ഒരുക്കങ്ങൾ തുടങ്ങി. സ്കൂളുകളുടെ കെട്ടിടത്തിന്റെ ഫിറ്റ്നസ്, സുരക്ഷാ സംവിധാനങ്ങളൊരുക്കൽ, സ്കൂൾ ബസുകൾ സജ്ജമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരികയാണ് .
ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെങ്കിലും എല്ലാ സ്കൂളുകൾക്കും ഇപ്പോഴും ഫിറ്റ്നസ് ലഭിച്ചിട്ടില്ല. 638 സ്കൂളുകൾക്കാണ് ഇതുവരെ ജില്ലയിൽ ഫിറ്റ്നസ് ലഭിച്ചിട്ടുള്ളതെന്നു അധികൃതർ പറയുന്നു.
ആകെ 1,002 സ്കൂളുകളാണ് ജില്ലയിലുള്ളത്. 333 സർക്കാർ സ്കൂളുകളും 585 എയ്ഡഡ് സ്കൂളുകളുമുൾപ്പടെയാണിത്. അതിൽ 361 സ്കൂളുകളിൽ ഫിറ്റ്നസ് ലഭിക്കാനായുള്ള നടപടിക്രമങ്ങളിലാണ്. വ്യാഴാഴ്ചക്കകം ഫിറ്റ്നസിനായുള്ള നടപടി പൂർത്തിയാക്കണമെന്നാണ് കളക്ടറുടെ നിർദേശം. മൂന്ന് സ്കൂളുകളുടെ കെട്ടിടങ്ങൾക്കു ഫിറ്റ്നസ് അനുമതി നൽകിയിട്ടില്ല.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിലാണ് സ്കൂളുകളിൽ പരിശോധനകൾ നടത്തേണ്ടത്.
എന്നാൽ, നടപടി വേഗത്തിലാക്കാൻ എഇഒമാർക്കുപുറമേ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി മൂന്നുപേരടങ്ങുന്ന വിവിധ സംഘങ്ങൾ രൂപവത്കരിച്ചാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. സുനിജ പറഞ്ഞു.
വെള്ളിയാഴ്ചയ്ക്കകം പൂർണമായും ഫിറ്റനസ് നേടാനാകുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്കു പ്രവർത്തനാനുമതിയുണ്ടാകില്ലെന്നും ഉപ വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
സ്കൂൾ മാനേജ്മെന്റുകൾ ശ്രദ്ധിക്കണം
ഒറ്റപ്പാലം: വിദ്യാഭ്യാസവകുപ്പ് സ്കൂൾ മാനേജ്മെന്റുകൾക്ക് വിവിധ നിർദേശങ്ങൾ നൽകി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിൽ ആഭാഗം മറച്ചുകെട്ടണം. കൂടാതെ ഇഴജന്തുക്കളുടെ ശല്യമില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്യണം. സ്കൂളിലേക്കുള്ള വഴികളിലും അപകടാവസ്ഥയില്ലെന്നു ഉറപ്പാക്കണം, ജലാശയങ്ങൾക്കു സംരക്ഷണഭിത്തിയുണ്ടായിരിക്കണം, ശുദ്ധജല സംവിധാനങ്ങളിൽ ശുചിത്വം ഉറപ്പാക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുമുണ്ട്. വൃത്തിയുള്ളതും സുരക്ഷിതവുമായ ശൗചാലയങ്ങൾ ബന്ധപ്പെട്ടവർ ഉറപ്പാക്കണം. പരിസരത്തെ കടകളിൽ ലഹരിക്കച്ചവടം ഇല്ലെന്നും ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും പ്രത്യേക നിർദേശമുണ്ട്.
പോലീസും പരിശോധന നടത്തും
ഒറ്റപ്പാലം: സ്കൂളുകളുടെ സുരക്ഷ പോലീസും പരിശോധിക്കും. കാടുമൂടിക്കിടക്കൽ, അപകടകരമായി നിൽക്കുന്ന മരം, കെട്ടിടങ്ങളുടെ അപകടാവസ്ഥ, സ്കൂൾപരിസരത്തെ മറ്റ് അപകടസാഹചര്യങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്. അതതു സ്റ്റേഷൻപരിസരത്തെ സ്കൂളുകളുടെ അവസ്ഥ പരിശോധിച്ച് പരിഹരിക്കേണ്ടതിന്റെ പട്ടിക ജില്ലാ ഭരണകൂടത്തിനു ഇവർ കൈമാറി. സ്കൂൾ തുറക്കുംമുൻപേ ഈ പ്രശ്നങ്ങളും പരിഹരിക്കാൻ വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.