കല്ലടിക്കോടൻ മലയോരമേഖലയിലെ വന്യമൃഗശല്യം; ഡിഎഫ്ഒ യോഗം വിളിച്ചു
1563917
Sunday, June 1, 2025 1:25 AM IST
കല്ലടിക്കോട്: മൂന്നേക്കർ, മീൻവല്ലം, കരിമല, കല്ലടിക്കോട് ഭാഗങ്ങളിലെ നിലവിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ലഘൂകരണ പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നതിനായി മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ യോഗം നടത്തി. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഉയർന്നുവരികയും അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചു.
കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്ന പാലക്കാട് ഡിവിഷനിലെ കേടുവന്ന 3.5 കിലോമീറ്റർ സോളാർ ഹാംഗിംഗ് ഫെൻസിംഗ് സന്നദ്ധപ്രവർത്തകരുടെയും വനംജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്നുമുതൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. കാട്ടാന ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നതും നിലവിൽ സോളാർ ഫെൻസിംഗ് ഇല്ലാത്ത തുടിക്കോട് മുതൽ ചെറുമല വരെയുള്ള വനാതിർത്തിയിലെ സോളാർ ഹാംഗിംഗ് ഫെൻസിംഗ് നിർമാണ ജോലികൾ അടിയന്തരമായി പൂർത്തീകരിക്കും.
കാട്ടാന ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നതും ഫെൻസിംഗിന് ബുദ്ധിമുട്ടേറിയതുമായ തരിപ്പപ്പതി പാലം മുതൽ ആറ്റില, കരിമല, പോത്തനട വനാതിർത്തികളിൽ സാധ്യമായ രീതിയിൽ സിംഗിൾ ലൈൻ ഫെൻസിംഗ് ചെയ്യാനും തീരുമാനിച്ചു. ഇതിലൂടെ പൂഴിക്കുന്ന് ഭാഗത്ത് തമ്പടിക്കുന്ന കാട്ടാനകളുടെ സഞ്ചാരം നിയന്ത്രിക്കാൻ ആവുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ കാട്ടാന ആക്രമണങ്ങൾ തടയുന്നതിനായി മണ്ണാർക്കാട് ദ്രുതകർമസേന, പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകൾ, ഒലവക്കോട് റേഞ്ചിലെ സ്റ്റാഫുകൾ എന്നിവരടങ്ങുന്ന സംഘം മൂന്നേക്കർ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്തു പ്രവൃത്തികൾ ഏകോപിപ്പിക്കും.
പുതുക്കാട് പൂഴിക്കുന്ന് തമ്പടിക്കുന്ന കാട്ടാനകളെ തുരത്തി കരിമലയിലേക്കാക്കുന്ന പ്രവൃത്തികൾക്കായി മണ്ണാർക്കാട് ദ്രുതകർമസേനയെ ചുമതലപ്പെടുത്തി. ഈ മേഖലയിലെ വന്യജീവി ആക്രമണ ലഘൂകരണ പ്രവർത്തനങ്ങളിൽ ഒലവക്കോട് റേഞ്ച് സ്റ്റാഫുകളെ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു.