മഴയിൽ നല്ലേപ്പിള്ളിയിൽ ഞാറ്റടിമുങ്ങി കൃഷിനാശം
1563908
Sunday, June 1, 2025 1:25 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ ഒന്നാം വിള കൃഷിയിറക്കാൻ ഞാറ്റടി തയാറാക്കിയ കർഷകർക്ക് കനത്തമഴ കാരണം വെള്ളംമുങ്ങി വ്യാപക കൃഷിനാശം.
ഒരുകിലോയ്ക്കു 45 രൂപയോളം വില കൊടുത്തു വാങ്ങിയ ഭദ്ര നെൽ വിത്ത് ഞാറുപാകിയത് വിത്ത് ചെളിയിലമർന്ന് മുളയ്ക്കാതെയും മുളവന്നത് ചെളിയിലമർന്നതും. എട്ട് ഏക്കറിനു വേണ്ടി ഞാറുപാകിയ നല്ലേപ്പിള്ളി ചക്കാം കൊളുമ്പുപാടശേഖരത്തിലെ സഭാപതി എന്ന കർഷകനാണ് ഞാറ് നശിച്ചത്. ചെളിയിൽ അമരാതെ ഞാറ്റുകണ്ടത്തിൽ പല ഭാഗത്തായി മുളച്ചത് ഒരു ഏക്കറിന് പോലും നടീലിന് തികയില്ല.
ഭദ്രനെൽ 150 ദിവസം മൂപ്പാണ്. മൂപ്പ് കൂടിയ വിത്തായതുകൊണ്ട് നേരത്തെ ഞാറുപാകിയതാണ്. ഞാറുപാകി മൂന്നുദിവസവും വെള്ളംകെട്ടി നിർത്തിയ ശേഷം വെള്ളം തുറന്നുവിട്ടത് മുതൽ കനത്ത മഴയാണ്. ഞാറ്റടി നാശം നേരിട്ടതിനുപകരം ഇനി നിലം ഉഴുത് നിരപ്പാക്കി മഴ മുന്നറിയിപ്പ് നോക്കി വേണം മൂപ്പ് കുറഞ്ഞ വിത്ത്ഞാറു പാകാൻ. മഴ നാശത്തിന് പുറമെ കാട്ടുപന്നിക്കൂട്ടങ്ങളും ഞാറ്റുപാടത്തിറങ്ങി മുള പൊങ്ങിയ ഞാറിനെയും ചവിട്ടിമെതിച്ച് നശിപ്പിച്ചു.
മഴ കാരണം നശിച്ച ഞാറ്റടി തയ്യാറാക്കാൻ 17000 രൂപയോളം ചിലവായി. ഇനി അത്രയും സംഖ്യ മുടക്കണം. പൊടി വിതയും വെള്ളം മുങ്ങിയത് കാരണം മിക്കവാറും കർഷകർക്കും വീണ്ടുംഞാറ് പാകാൻ വിത്ത് വേണം. വിത്താണെങ്കിൽ ആവശ്യത്തിനു കിട്ടാനുമില്ല.