അകത്തേത്തറ നടക്കാവ് പ്രദേശത്തെ റോഡിലും വീടുകളിലും വെള്ളക്കെട്ട്
1564183
Monday, June 2, 2025 1:19 AM IST
മലന്പുഴ: മഴക്കാലമായാൽ അകത്തേത്തറ നടക്കാവ് വാൽമീകി ദുർഗാക്ഷേത്ര പരിസരത്തെ വീട്ടുകാർക്ക് പുറത്തിറങ്ങാനും അകത്തിരിക്കാനും പറ്റാത്ത സ്ഥിതിയിൽ. പ്രദേശമാകെ വെള്ളക്കെട്ടാണ്.
വീടുകളിലും വെള്ളംകയറും. ചില വീട്ടുകാർ ഒലവക്കോട് ലോഡ്ജിലേക്കു താമസം മാറ്റി. മുൻ സൈനികൻ രേവതിഹൗസ് കുമാരൻ, നിർമാല്യം വീട്ടിൽ പ്രസന്ന, വൈഷ്ണവത്തിലെ സന്തോഷ്കുമാർ തുടങ്ങിയവരുടെ വീടുകളിലും പ്രദേശത്തെ റോഡിലുമാണ് മുട്ടോളം വെള്ളം കെട്ടിനിൽക്കുന്നത്.
മഴക്കാല രോഗങ്ങൾ വരുമോയെന്ന ഭീതിയിലാണ് പ്രദേശത്തുകാർ.
ഈ പ്രദേശത്തെ വെള്ളം ക്ഷേത്രപറന്പുവഴി തൊട്ടടുത്ത അഴുക്കുചാൽ വഴിയാണ് പോയിരുന്നതെന്നും എന്നാൽ ക്ഷേത്രപറന്പ് മണ്ണിട്ടുയർത്തിയതോടെയാണ് വെള്ളക്കെട്ട് ആരംഭിച്ചതെന്നും വീട്ടുകാർ പറഞ്ഞു. മുന്‍പത്തെപോലെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കണമെന്ന് പലതവണ അധികൃതരോടു പറഞ്ഞിട്ടും സമ്മതിക്കുന്നില്ലെന്നു വീട്ടുകാർ ആരോപിച്ചു.
തുടർന്നു പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് തവണ അസിസ്റ്റന്റ് എൻജിനീയർ വന്ന് സർവേ നടത്തി.
പ്രശ്നത്തിനു പരിഹാരം കാണാൻ ജില്ലാ കളക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി, ദേവസം മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കു പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.