ശ്മശാനവിഷയം: നഗരസഭായോഗത്തിൽ ബഹളം
1564659
Wednesday, June 4, 2025 1:27 AM IST
പാലക്കാട്: മാട്ടുമന്ത ശ്മശാനത്തിലെ ജാതിമതിൽ വിവാദത്തെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. എൻഎസ്എസിനെ ഷെഡ് നിർമിക്കാൻ അനുമതി നൽകിയതിൽ ദൂരുഹതയുണ്ടെന്നാരോപിച്ചാണ് യുഡിഎഫ്- സിപിഎം അംഗങ്ങൾ ബഹളം വെച്ചത്. ആദ്യം മതിൽ നിർമിച്ചുവെങ്കിലും ഇപ്പോൾ വിവാദമായ പശ്ചാത്തലത്തിൽ നിർത്തിവെക്കുകയാണെന്നും തുടർന്ന് മതിൽകെട്ടാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു.
കൗണ്‍സിൽ യോഗത്തിൽ വിഷയത്തെചൊല്ലി പ്രതിപക്ഷഅംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി ബഹളം ആരംഭിച്ചതോടെയാണ് വൈസ് ചെയർമാൻ എൻഎസ്എസിന് മാട്ടുമന്ത ശ്മശാനത്തിനകത്ത് മതിൽകെട്ടാൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. 2023 ൽ വലിയപാടത്തെ എൻഎസ്എസ് യൂണിറ്റ് മാട്ടുമന്ത പൊതുശ്മശാനത്തിൽ എല്ലാവിഭാഗം ആളുകൾക്ക് വേണ്ടിയും സ്വന്തം നിലക്കും ഒരു ഷെഡ് നിർമിച്ചു നൽകാമെന്ന് നഗരസഭയോട് സമ്മതിച്ചിരുന്നു. അന്ന് എല്ലാ കൗണ്‍സിലർമാരും ചേർന്ന കൗണ്‍സിൽ യോഗമാണ് എൻഎസ്എസിന് ഈ അനുമതി നൽകിയത്.
പിന്നീട് സമുദായത്തിന് വേണ്ടി ശ്മശാനത്തിനകത്ത് ഷെഡും മതിലും ഉയർത്തിയ എൻഎസ്എസ് നഗരസഭയോട് പറഞ്ഞതിൽ നിന്ന് മാറി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതിതിരിച്ച് ശ്മശാനത്തിൽ ഇടം നൽകാൻ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നും വൈസ് ചെയർമാൻ വ്യക്തമാക്കി. എല്ലാ കൗണ്‍സിൽ അംഗങ്ങളും ചേർന്നാണ് എൻഎസ്എസിന് അനുമതി നൽകിയത് എന്ന പരാമർശം വന്നതോടെ യോഗം വീണ്ടും ബഹളത്തിൽ മുങ്ങുകയായിരുന്നു. വിഷയത്തിൽ ചർച്ച അനുവദിക്കാം എന്ന നിലപാട് അധ്യക്ഷ സ്വീകരിച്ചത് പ്രതിപക്ഷ അംഗങ്ങൾ ഏറ്റെടുത്തു.