ദേശീയ കുടുംബക്ഷേമപദ്ധതി സഹായം 2014 വരെ നൽകിയതായി ജില്ലാ കളക്ടർ
1564662
Wednesday, June 4, 2025 1:27 AM IST
പാലക്കാട്: ദേശീയ കുടുംബക്ഷേമപദ്ധതി പ്രകാരം അനുവദിക്കപ്പെട്ട തുക നിലവിൽ 2014 വരെയുള്ള അപേക്ഷകർക്കാണ് അനുവദിച്ചിട്ടുള്ളതെന്നു ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
2011 ൽ നൽകിയ അപേക്ഷയിൽ തീരുമാനമായില്ലെന്നു പരാതിപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പരാതിക്കാരിക്ക് 20,000 രൂപ അനുവദിക്കാൻ 2021 ജനുവരി ആറിന് തീരുമാനിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
2014 വരെയുള്ള അപേക്ഷകർക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളതെന്നും ഫണ്ടിന്റെ അപര്യാപ്തത കാരണം അതിനുശേഷം ധനസഹായം അനുവദിച്ച ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഫണ്ട് ലഭ്യതക്കനുസരിച്ച് മുൻഗണനാ ക്രമത്തിൽ ധനസഹായം അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആലത്തൂർ സ്വദേശി പ്രേമകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവ് 2011 ൽ ഹൃദയാഘാതത്താൽ മരിച്ചു.
ദേശീയ കുടുംബസഹായനിധി പദ്ധതി പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് പരാതി.