തോറ്റു തുന്നംപാടി കുടുംബ പ്രാരബ്ധങ്ങൾ; പെൺകുഞ്ഞുങ്ങൾ പൊൻകുഞ്ഞുങ്ങളായി
1564669
Wednesday, June 4, 2025 1:27 AM IST
ഷൊർണൂർ: കൃഷ്ണനും ലീലയ്ക്കും സമയംതെളിഞ്ഞു. മൂന്നുപെൺമക്കളും അധ്യാപികമാരായി. കൂലിപ്പണിക്കാരായ പെരുമണ്ണൂരിലെ കൃഷ്ണനും ലീലക്കും പറയാനുള്ളതു പെൺകുഞ്ഞ് പൊൻകുഞ്ഞെന്ന ആപ്തവാക്യം നിർവൃതിയായി മാറിയതിന്റെ കഥ.
സ്കൂൾ തുറക്കുന്നതിന് ഒരാഴ്ചമുമ്പാണ് മൂന്നാമത്തെ മകൾ നിത്യയ്ക്കും സർക്കാർസ്കൂളിൽ അധ്യാപികയാകാൻ അറിയിപ്പ് കിട്ടിയത്.
ഇതോടെയാണ് ദിവസക്കൂലിക്കാരനായ കൃഷ്ണന്റെയും തൊഴിലുറപ്പുജോലിക്കുപോകുന്ന ലീലയുടെയും ഭാഗ്യം ശരിക്കും തെളിഞ്ഞത്. മൂന്നുമക്കളും അധ്യാപികമാരായി. ധന്യ, ദിവ്യ എന്നിവർ നേരത്തേതന്നെ അധ്യാപകജോലിയിൽ പ്രവേശിച്ചിരുന്നു.
സാക്ഷരതാ ക്ലാസിൽനിന്ന് നേടിയ വിദ്യാഭ്യാസംമാത്രമാണ് കൃഷ്ണനുള്ളതെങ്കിലും തന്റെ മൂന്നു മക്കളെയും മറ്റുള്ളവർക്ക് അക്ഷരം പകർന്നുനൽകാൻ യോഗ്യരാക്കിയതിൽ ആഹ്ലാദം.
ലീലയ്ക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. മൂവരെയും അധ്യാപികരാക്കണമെന്ന സ്വപ്നയാഥാർഥ്യത്തിനു പിന്നിൽ മാതാപിതാക്കളുടെ വലിയ പ്രാരബ്ധങ്ങളുടെ കഥയുണ്ടെന്നു മകൾ ധന്യ സാക്ഷ്യപ്പെടുത്തുന്നു. മൂത്തമകൾ ധന്യ 2016ൽ കോതച്ചിറ ജിഎൽപിഎസിൽ അധ്യാപികയായി. രണ്ടാമത്തെ മകൾ ദിവ്യ 2021ൽ ചാത്തനൂർ ജിഎൽപിഎസിലും അധ്യാപികയായി. മൂന്നാമത്തെ മകളും പ്രതീക്ഷയോടെ പിഎസ്സി ഫലം കാത്തിരിക്കുന്നതിനിടയിലാണ് അഡ്വൈസ് മെമ്മോ വന്നത്.
മൂന്നുമക്കളും സർക്കാർ വിദ്യാലയത്തിൽമാത്രമാണ് പഠിച്ചതെന്നും രക്ഷിതാക്കളുടെ ജീവിതപ്രയാസം അറിയാവുന്ന ഇവർ ഒരിക്കൽപ്പോലും ട്യൂഷനു പോയിട്ടില്ലെന്നും കൃഷ്ണൻ പറയുന്നു. മരുമക്കളായ സുധീഷ്, കൃഷ്ണൻകുട്ടി, മുരളീധരൻ എന്നിവരും പിന്തുണയുമായി ഇവരോടൊപ്പമുണ്ട്.
മക്കൾ അധ്യാപികമാരായെങ്കിലും തങ്ങളുടെ ജോലി ഉപേക്ഷിക്കാൻ ഈ മാതാപിതാക്കൾ തയാറല്ല. ആരോഗ്യമുള്ള കാലം അധ്വാനിച്ചുതന്നെ ജീവിതം നയിക്കാനാണ് ഇവരുടെ തീരുമാനം.