മീറ്റ്ന തടയണയുടെ ഷട്ടറുകൾ ഉയർത്താനായില്ല; മഴ ശക്തമായാൽ വെള്ളപ്പൊക്ക ഭീഷണി
1565043
Thursday, June 5, 2025 6:32 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തം, മഴ ശക്തമായാൽ പരിസരപ്രദേശങ്ങളിലേക്ക് വെള്ളംകയറുമെന്ന് ആശങ്ക. മഴ തത്കാലത്തേക്ക് വിട്ടുനിൽക്കുന്നുണ്ടെങ്കിലും ശക്തമായ കാലവർഷം വരാനിരിക്കുകയാണ്. മീറ്റ്ന തടയണയിലെ ഷട്ടറുകൾ തുറക്കാനാവാത്തത് വെള്ളപ്പൊക്ക ഭീഷണി വർധിപ്പിക്കുന്നുണ്ട്.
മഴ നേരത്തേയെത്തി ഷട്ടറുകളുള്ള ഭാഗത്ത് വെള്ളം നിറഞ്ഞതോടെയാണ് തുറക്കാനാകാത്ത സ്ഥിതിവന്നത്. ഇതുമൂലം നിയന്ത്രണാതീതമായി മഴവന്നാൽ വെള്ളം സമീപപ്രദേശങ്ങളിലേക്ക് കയറുമോയെന്നതാണ് ആശങ്ക. മഴക്കാലം അവസാനിക്കുന്നതോടെയാണ് മീറ്റ്ന തടയണയിലെ 26 ഷട്ടറുകൾ അടയ്ക്കാറുള്ളത്. വേനലിലേക്ക് കുടിവെള്ളവിതരണത്തിനായി സംഭരിക്കുക ലക്ഷ്യമിട്ടാണ് ഒക്ടോബറോടെ ഷട്ടർ അടയ്ക്കുക. ശേഷം വേനലിൽ ഒറ്റപ്പാലം നഗരസഭയിലേക്കും അമ്പലപ്പാറ പഞ്ചായത്തിലേക്കുമുള്ള കുടിവെള്ളവിതരണം ഇതുപയോഗിച്ച് നടത്തും. മറ്റ് പഞ്ചായത്തുകളിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്നതിനും ഈ തടയണയെയാണ് ആശ്രയിക്കാറുള്ളത്. അതിനുശേഷം കാലവർഷം തുടങ്ങിയാൽ ജൂണിൽ ഷട്ടറുകൾ തുറക്കും.
ചെളിയുൾപ്പെടെ ഒഴുക്കിക്കളഞ്ഞാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി മേയ്മാസത്തിൽ തന്നെ മഴ സജീവമായതോടെ തടയണ നിറഞ്ഞു. ഇതോടെ ജല അഥോറിറ്റിക്ക് തടയണയുടെ ഷട്ടറുകൾ ഉയർത്താനാകാതെ വന്നതാണ് പ്രതിസന്ധിയായത്. നിലവിൽ തടയണയും പരമാവധി സംഭരണശേഷിയും കവിഞ്ഞ് വെള്ളം ഒഴുകുന്ന സ്ഥിതിയാണ്.
2018ൽ പ്രളയകാലത്തും തടയണയുടെ ഷട്ടറുകൾ തുറക്കാനായിരുന്നില്ല. ഇതുമൂലം കൊണ്ടാഴി ഭാഗത്തും മീറ്റ്ന ഭാഗത്തേക്കും തടയണയിൽനിന്ന് വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു.
കെഎസ്ഇബിയുടെ ട്രാൻസ്ഫോമറുൾപ്പെടെ വെള്ളത്തിലായിരുന്നു. തടയണയുടെ 20 ഷട്ടറുകളുടെ ആദ്യഭാഗം ഉയർത്താൻ നടപടി തുടങ്ങിയിരുന്നുവെന്നും എന്നാൽ അപ്പോഴേക്കും മഴ ശക്തമായെന്നും ജല അഥോറിറ്റി അധികൃതർ പറഞ്ഞു. മഴ അല്പം ഒന്ന് പിൻവാങ്ങിയാൽ തടയണയുടെ ഷട്ടറുകൾ ഏതുവിധേനയും ഉയർത്താൻ ഉള്ള ശ്രമത്തിലാണ് അധികൃതർ.