പനയംപാടം ഇന്നും അപകടമേഖല
1565195
Friday, June 6, 2025 1:28 AM IST
കല്ലടിക്കോട്: അധ്യയനവർഷം ആരംഭിച്ചു. അതിനു ഒരാഴ്ച മുന്പുതന്നെ മഴയുമെത്തി. എന്നാൽ പനയംപാടം അപകടമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ നൽകിയ വാഗ്ദാനങ്ങൾ നീളുന്നു.
കേന്ദ്രസർക്കാർ 1.35 കോടി നീക്കിവച്ചിട്ടും പനയംപാടത്തെ റോഡിന്റെ പ്രവൃത്തികൾ എങ്ങുമെത്തിയില്ല. ആശങ്കാകുലരാണ് നാട്ടുകാരും രക്ഷിതാക്കളും. പുതിയ അധ്യയനവർഷത്തിൽ എട്ടാം ക്ലാസിലെത്തിയ പുതിയ കുട്ടികൾക്കു പ്രദേശത്തെക്കുറിച്ച് അറിയില്ലെന്നതും ഭയപ്പാടുണ്ടാക്കുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു കരിമ്പ ഹൈസ്കൂളിൽനിന്നും ക്ലാസുകഴിഞ്ഞു മടങ്ങുകയായിരുന്ന നാലുകുട്ടികൾ വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് മന്ത്രിമാരും മറ്റധികൃതരും സ്ഥലം സന്ദർശിച്ച് റോഡിലെ അപാകതകൾക്കു പരിഹാരമുണ്ടാക്കാമെന്നു വാഗ്ദാനം നൽകിയിരുന്നു.
റോഡ് പരുക്കനാക്കി താത്കാലിക ഡിവൈഡറും കാമറയും സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊന്നുംതന്നെ നടന്നിട്ടില്ല. അന്നു പരുക്കനാക്കിയ റോഡ് വീണ്ടും മിനുസമായി തുടങ്ങിയിട്ടുമുണ്ട്. താത്കാലിക ഡിവൈഡറുകളിൽ വാഹനമിടിച്ചു കേടുപാടുകൾ സംഭവിച്ചുതുടങ്ങി.
മഴ പെയ്താൽ ഈമേഖലയിൽ അപകടങ്ങൾക്കു യാതൊരു കുറവുമില്ല. ഫണ്ടുകളുടെ അപര്യാപ്തയുടെ പേരിൽ റോഡ് നവീകരണവും മുടങ്ങിയിരിക്കുകയാണ്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗംവിളിച്ച് റോഡ് അലൈൻമെന്റ് മാറ്റി പുതിയ റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.