കരിമ്പാറയിലെ വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും കാട്ടാനകൾ
1565196
Friday, June 6, 2025 1:28 AM IST
നെന്മാറ: കരിമ്പാറ മേഖലയിലെ പൂഞ്ചേരി, ചള്ള, കൽച്ചാടി മേഖലകളിലെ വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും കാട്ടാനകൾ രാത്രിവിഹാരം.
കഴിഞ്ഞദിവസം രാത്രി പുഞ്ചേരിക്കളം ചെന്താമരാക്ഷന്റെ വീടിനുചുറ്റും മൂന്നുപ്രാവശ്യമാണ് ഒറ്റയും കൂട്ടമായും കാട്ടാനകൾ എത്തിയത്. പ്ലാവിൽ എത്താവുന്ന ഉയരത്തിലെ ചക്കകൾ മുഴുവൻ പറിച്ച് മരം കുലുക്കി ശേഷിക്കുന്നവ വീഴ്ത്തിയാണ് ആനക്കൂട്ടം രാവിലെ മടങ്ങിയത്.
വീട്ടിൽ കാവൽക്കാരൻ മാത്രമാണുണ്ടായിരുന്നത്. കാട്ടാനയുടെ സാന്നിധ്യം അറിഞ്ഞതോടെ ആക്രമണഭീഷണി ഭയന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി.
മഴക്കാലമായതോടെ ചക്ക കച്ചവടക്കാർ എത്താതായതോടെ മിക്കസ്ഥലത്തും പഴുത്ത ചക്കകൾവീണ് മണം വീശുന്നതാണ് കാട്ടാനകളെ ആകർഷിക്കുന്നതെന്നു പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി ഇവരുടെ കൃഷിയിടത്തിലെ പല സ്ഥലങ്ങളിലും കാട്ടാനകൾനടന്ന് നാശംവരുത്തിയിട്ടുണ്ട്. കാട്ടുപന്നി, മാൻ, കുരങ്ങ്, മുള്ളൻ പന്നി, മലയണ്ണാൻ, മയിൽ എന്നിവയുണ്ടാക്കുന്ന നാശത്തിനു പുറമേയാണ് സ്ഥിരമായി കാട്ടാനകളും കൃഷിയിടങ്ങളിൽ എത്തിത്തുടങ്ങിയത്.
ചള്ളയിലുള്ള റബ്ബർ തോട്ടത്തിനകത്തും, കൽച്ചാടിയിലെ എം. അബ്ബാസിന്റെ റബർതോട്ടത്തിലും കാട്ടാനകൾ ചവിട്ടിമെതിച്ചുനടന്ന് നാശംവരുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും പൂഞ്ചേരി, നിരങ്ങമ്പാറ, കൽച്ചാടി, കരിമ്പാറ മേഖലയിൽ കാട്ടാനകൾ വീട്ടുവളപ്പിലെ പ്ലാവുകൾ തേടി എത്തി വേലികളും മറ്റും നശിപ്പിച്ച് നാശം വരുത്തിയിരുന്നു.