പട്ടികവിഭാഗക്കാരുടെ ഭൂമി കൈയേറുന്നെന്ന പരാതി ഗൗരവമായി പരിശോധിക്കും: കെ. ശാന്തകുമാരി എംഎൽഎ
1564657
Wednesday, June 4, 2025 1:27 AM IST
പാലക്കാട്: പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് അനുവദിച്ച ഭൂമി മറ്റുള്ളവർ കയ്യേറുന്നെന്ന പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കേരള നിയമസഭ പട്ടികജാതി-പട്ടികവർഗ ക്ഷേമസമിതി ചെയർപേഴ്സണ് കെ. ശാന്തകുമാരി എംഎൽഎ.
ജില്ലയിലെ പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച് കേരള നിയമസഭ പട്ടികജാതി പട്ടികവർഗ ക്ഷേമ സമിതി നടത്തിയ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു ചെയർപേഴ്സണ്.
വിവിധ നഗരസഭകളിലെ എസ്സി, എസ്ടി ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നിയമസഭാ സമിതിക്ക് കൈമാറണമെന്ന് ചെയർപേഴ്സണ് അറിയിച്ചു. അട്ടപ്പാടി കോട്ടത്തറ വില്ലേജിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി കളക്ടർക്ക് ചെയർപേഴ്സണ് നിർദ്ദേശം നൽകി. മൂന്ന് ഘട്ടമായി നടത്തുന്ന പരിശോധനയിൽ ഒന്നാംഘട്ടം പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ സമിതിയെ അറിയിച്ചു.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന, പട്ടികജാതി വികസന ഫണ്ട് മുഖേന ഭൂമി ലഭ്യമാക്കാൻ കഴിയാത്ത ചക്കിളിയിൻ വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയ പദ്ധതി ആവിഷ്കരിച്ച് ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയായ അഹാഡ്സിലെ പട്ടികജാതിപട്ടികവർഗ വിഭാഗക്കാരായ മുൻജീവനക്കാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വനപരിപാലന സമിതി നൽകിയ പരാതിയിൽ പ്രത്യേകസിറ്റിംഗ് നടത്തുമെന്ന് ചെയർപേഴ്സണ് അറിയിച്ചു.
ആദിവാസി മേഖലകളിലെ തരിശായികിടക്കുന്ന സ്ഥലങ്ങളിൽ കൃഷി ഇറക്കുന്നതിന് വേണ്ട ജലസേചനസൗകര്യം ഒരുക്കാൻ ജലസേചന വകുപ്പിനോടാവശ്യപ്പെട്ടു.
പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്തിലെ കണക്കത്തറ കോളനിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദേശിച്ചു. പട്ടികജാതി, പട്ടികവർഗക്കാർ ജോലിചെയ്യുന്ന സേവക് സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മാസംതോറുമുള്ള ശന്പളം അഞ്ചാംതിയതിക്കകം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചു.
പാലക്കാട് ജില്ലയിലെ പരാതികളിൽ നടന്ന സിറ്റിംഗിൽ 24 പരാതികൾ പരിഗണിച്ചു.
പുതിയതായി 21 പരാതികൾ ലഭിച്ചു. പുതുതായി ലഭിച്ചതിൽ 15 പരാതികൾ സമിതി പരിശോധിക്കും. ആറ്റെണ്ണം ജില്ലാതല പരിശോധനയ്ക്കായി കൈമാറി.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ എംഎൽഎമാരായ പി.പി. സുമോദ്, വി. ശശി, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, തുടങ്ങിയവർ പങ്കെടുത്തു.