തൃശൂർ -പാലക്കാട് ദേശീയപാതയിൽ പതിനഞ്ചിടത്ത് നിർമാണപ്രവൃത്തികൾ
1565042
Thursday, June 5, 2025 6:32 AM IST
വടക്കഞ്ചേരി: തൃശൂർ - പാലക്കാട് ദേശീയപാതയിൽ പതിനഞ്ചിടത്ത് ഒരേസമയം നിർമാണപ്രവൃത്തികൾ നടക്കുന്നത് ഗതാഗതകുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ദേശീയപാതയിൽ ഉണ്ടാകേണ്ട യാത്രാസൗകര്യം പാതയിൽ ഇല്ലാത്ത സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവയ്ക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന ദൂരയാത്ര വാഹനങ്ങൾക്കാണ് കുരുക്കുകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൃശൂർ മണ്ണുത്തിയിൽ നിന്നും പാലക്കാട്ടേക്ക് യാത്ര തുടങ്ങിയാൽ 65 കിലോമീറ്റർ വരുന്ന ദേശീയപാതയിൽ മുടിക്കോടും കല്ലിടുക്കിലും വാണിയംപാറയിലും മേൽപ്പാല നിർമാണമാണ്. ഇവിടെയെല്ലാം സർവീസ്റോഡിലൂടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
വടക്കഞ്ചേരിവരെയും പലയിടത്തും അറ്റകുറ്റപണികൾ നടക്കുന്നുണ്ട്. കുത്തിപ്പൊളിച്ച് സ്ഥിരമായി അറ്റകുറ്റപ്പണി നടക്കുന്ന വടക്കഞ്ചേരി മേൽപ്പാലവും കടന്ന് മംഗലത്ത് എത്തിയാലും നിയന്ത്രണമുണ്ട്. ഇവിടെ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചാണ് കുത്തിപ്പൊളിക്കൽ തകൃതിയായി നടക്കുന്നത്. പാലത്തിലെ നാല് വലിയ സ്ലാബുകളുടെയും ജോയിന്റുകളും കുത്തിപ്പൊളിച്ച് ബലപ്പെടുത്തുന്ന പണികളാണ് നടക്കുന്നത്.
ഈ പണികൾ പൂർത്തിയായി ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനി ആഴ്ചകളേറെയെടുക്കും. ഇവിടെ തൃശൂർ ലൈനിലൂടെയാണ് വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടുന്നത്. ആലത്തൂർ സ്വാതി ജംഗ്ഷനിലും കുഴൽമന്ദത്തുമെല്ലാം നിർമാണപ്രവൃത്തികളുണ്ട്. ഈ വാഹന കുരുക്കുകൾക്കു പുറമെ സിഗ്നലുകളും കടന്നുവേണം ദൂരയാത്രികർക്ക് മുന്നോട്ട് പോകാൻ.
xലക്കാട് നിന്നും തൃശൂരിലേക്ക് പോകുമ്പോഴും ഇതേ ദുരിതയാത്ര തന്നെയാണ്. പാതനിർമാണ സമയത്ത് മതിയായ പരിശോധന നടക്കാത്തതിന്റെ ദുരിതമാണ് ഇപ്പോൾ യാത്രക്കാർ അനുഭവിക്കേണ്ടി വരുന്നത്. ടോൾപിരിവ് തുടങ്ങാനുള്ള തിടുക്കത്തിൽ തോന്നുംമട്ടിൽ പണികൾ നടത്തി പിന്നീട് എല്ലാം തകരുന്ന സ്ഥിതിയായി.