പറന്പിക്കുളത്തെ ദേശീയ മാതൃകയാക്കാവുന്ന ആദിവാസി മേഖലയാക്കി വളർത്തും: കെ. ശാന്തകുമാരി എംഎൽഎ
1565040
Thursday, June 5, 2025 6:32 AM IST
പാലക്കാട്: പറന്പിക്കുളത്തെ ദേശീയ മാതൃകയാക്കാവുന്ന തരത്തിലുള്ള ആദിവാസി മേഖലയാക്കി വളർത്തുമെന്ന് കേരള നിയമസഭാ പട്ടികജാതി-പട്ടികവർഗക്ഷേമ സമിതി ചെയർപേഴ്സണ് കെ. ശാന്തകുമാരി എംഎൽഎ.
ജില്ലയിലെ പട്ടികജാതി,പട്ടികവർഗ ക്ഷേമം സംബന്ധിച്ച് നിയമസഭ പട്ടികജാതി-പട്ടികവർഗ ക്ഷേമസമിതി പറന്പിക്കുളം ആനപ്പാടിയിലെ വനം വകുപ്പ് ഇൻഫർമേഷൻ സെന്ററിൽ നടത്തിയ വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു ചെയർപേഴ്സണ്. എല്ലാമേഖലയിലും പട്ടിക വർഗ വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാനുള്ള ഇടപെടൽ ഉണ്ടാവണമെന്നും ഇതിനായി ഉദ്യോഗസ്ഥർ പ്രയത്നിക്കണമെന്നും എംഎൽഎ അറിയിച്ചു.
ഉന്നതികളിൽ ലഹരിവിരുദ്ധ ബോധവത്കരണപരിപാടികൾ നടത്തുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. ഇതിനായി ഉന്നതികൾ കേന്ദ്രീകരിച്ച് ജനകീയ സമിതി രൂപീകരിക്കണമെന്ന് സമിതി നിർദേശിച്ചു. ആറ് ഉന്നതികളിലായി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
ആദിവാസികൾ നിർമിക്കുന്ന കരകൗശലവസ്തുക്കളും തേൻ, കുന്തിരിക്കം, കൂവപ്പൊടി തുടങ്ങി വിവിധ സാമഗ്രികളും ഇക്കോ ഷോപ്പുകൾവഴി വില്പന നടത്തുന്നതിലൂടെ ഇവർക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്തിനായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും മീൻപിടുത്തക്കാരായ പട്ടികവർഗക്കാരെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി ആനുകൂല്യം അനുവദിക്കാനുള്ള നടപടിയുണ്ടാവുമെന്നുംവനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവുംകൂടുതൽ ജൈവ കുരുമുളക് കൃഷിയുള്ള മേഖല പറന്പിക്കുളത്തെ പൂപ്പാറയാണെന്നും 2023 ൽ സംസ്ഥാനത്തെ ജൈവകൃഷിക്കുള്ള അവാർഡ് പൂപ്പാറ ഉന്നതിയിലുള്ള കുരുമുളക്കൃഷിക്ക് ലഭ്യമായെന്നും കൃഷിവകുപ്പ് അറിയിച്ചു. പൂപ്പാറ കുരുമുളക് കേരള അഗ്രോ ബ്രാൻഡിംഗിൽ കൊണ്ടുവരണമെന്നും കൃഷി വകുപ്പ് ആവശ്യപ്പെട്ടു. സമിതിഅംഗം കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ മാരായ പി.പി. സുമോദ്, കെ. ബാബു എന്നിവരും പങ്കെടുത്തു.