പന്നിയങ്കര ഗവ. എൽപി സ്കൂൾ പഴയ പ്രതാപത്തിലേക്ക്
1564418
Tuesday, June 3, 2025 1:20 AM IST
വടക്കഞ്ചേരി: ക്ലാസിൽ കുട്ടികളുടെ ബഹളവും ആളനക്കവും കൂടിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്നലെ പന്നിയങ്കര ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ബിന്ദു ടീച്ചർ.
ഒന്നാം ക്ലാസിലേക്ക് ഏഴു കുട്ടികളെത്തി.രണ്ടാംക്ലാസിൽ നാലും മൂന്നാം ക്ലാസിൽ രണ്ടും നാലാം ക്ലാസിൽ അഞ്ചുകുട്ടികളുമായി 18 പേർ. പ്രീ പ്രൈമറി വിഭാഗത്തിൽ 17 കുട്ടികൾ വേറെയുമുണ്ട്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ക്ലാസ്മുറിയിൽ കുട്ടികൾ നിറഞ്ഞ പ്രതീതിയുണ്ടാകുന്നതു ഇതാദ്യം. കഴിഞ്ഞ വർഷവും പുറത്തു പറയാവുന്നവിധം കുട്ടികളുടെ എണ്ണമുണ്ടായിരുന്നു. എന്നാൽ കുട്ടികൾ കൂടിയപ്പോൾ അധ്യാപകരില്ല എന്ന വിഷമത്തിലാണ് രക്ഷിതാക്കൾ.
പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ടധ്യാപകരാണ് ഇപ്പോഴുള്ളത്. ഒരു ടീച്ചറെകൂടി കിട്ടിയിരുന്നെങ്കിൽ സ്കൂളിനെ പഴയ പ്രതാപത്തിലേക്കുതിരിച്ചു കൊണ്ടുവരാൻ കഴിയുമായിരുന്നെന്നാണ് കല്ലിങ്കൽപ്പാടം ഗവ.സ്കൂളിൽ നിന്നും പ്രമോഷനോടെ ഈ സ്കൂളിലെത്തിയ ബിന്ദു ടീച്ചർ പറയുന്നത്. സ്കൂൾ ലാഭകരമല്ല എന്നുപറഞ്ഞ് അധ്യാപകരെ നിയമിക്കാൻ വൈകരുതെന്ന അപേക്ഷയാണ് രക്ഷിതാക്കളും പങ്കുവയ്ക്കുന്നത്.
വലിയൊരു ഇടവേളയ്ക്കുശേഷം സ്കൂൾ അന്തരീക്ഷം പുനഃസ്ഥാപിക്കാനാകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
ക്ലാസ്മുറിയിൽ കുട്ടികളെ നിറഞ്ഞുകണ്ടപ്പോൾ പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികൾക്കും അതു ആശ്ചര്യവും പ്രതീക്ഷയും നൽകുന്നതായി. ഇനിയും കൂടുതൽ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ശ്രമം തുടരുമെന്നു വിശിഷ്ടാതിഥികളിൽ ഓരോരുത്തരും പറഞ്ഞു.
ഒരുകോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച ഇരുനില കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. പുതിയ കെട്ടിടം തന്നെയാണ് സ്കൂളിലെ പ്രധാന ആകർഷണവും. വാർഡ് മെംമ്പർ അമ്പിളി മോഹൻദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂളിന്റെ പഴയ പ്രതാപകാലം തിരിച്ചു വന്നില്ലെങ്കിലും സ്കൂളിനെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാനുള്ള വലിയ ശ്രമത്തിലാണ് വടക്കഞ്ചേരി പഞ്ചായത്തും നാട്ടുകാരും.
കുട്ടികളില്ലാതെ മൂന്നുവർഷം അടഞ്ഞുകിടന്ന സ്കൂൾ പിന്നീട് 2014ൽ ആറു കുട്ടികളുമായാണ് തുറന്നത്. പിന്നേയും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായില്ല. പുതിയ കെട്ടിടവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കിയതോടെയാണ് കൂടുതൽ കുട്ടികൾ എത്തിത്തുടങ്ങിയിട്ടുള്ളത്.