ടാപ്പിംഗ് തൊഴിലാളികളും തോട്ടം ഉടമകളും പ്രതിസന്ധിയിൽ
1563909
Sunday, June 1, 2025 1:25 AM IST
ജോജി തോമസ്
നെന്മാറ: റബർമേഖലയിൽ ടാപ്പിംഗ് തൊഴിലാളികളും കർഷകരും പ്രതിസന്ധിയിൽ. കടുത്തചൂടിനെതുടർന്ന് ഫെബ്രുവരി അവസാനം നിർത്തി വച്ച ടാപ്പിംഗ് പുനരാരംഭിക്കാത്തതുമൂലം തൊഴിൽ നഷ്ടപ്പെടുന്നതായി പരാതി.
ശക്തമായ വേനൽമഴയ്ക്കു പിന്നാലെ കാലവർഷവും നേരത്തേ എത്തിയതോടെ ബഹുഭൂരിപക്ഷം തോട്ടങ്ങളിലും മഴമറ (പ്ലാസ്റ്റിക് ഷേഡ്) സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം മഴ ആരംഭിച്ചിട്ടും റബർടാപ്പിംഗ് ആരംഭിക്കാത്തതുമൂലം തൊഴിലാളികൾക്ക് തൊഴിലും ഉടമകൾക്കു വരുമാനവും നഷ്ടമാകുന്നു.
പ്രതീക്ഷിച്ചതിലും ദിവസങ്ങൾമുമ്പേ കാലവർഷം എത്തിയതോടെ മരങ്ങളിൽ നനവുമൂലം മഴമറ സ്ഥാപിക്കുന്നതിനു പശതേയ്ക്കാൻ കഴിയാതെപോവുകയായിരുന്നു. സാധാരണ ഒരു മേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾ പരസ്പരം സഹകരിച്ചാണ് റബർമരങ്ങളിൽ മഴയ്ക്കുമുമ്പ് മഴമറ സ്ഥാപിക്കാറുള്ളത്.
ഇപ്രകാരം ടാപ്പിംഗ് നടക്കാത്ത വേനൽക്കാലത്ത് കുറച്ച് ദിവസം ടാപ്പിംഗ് തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുമായിരുന്നു.
കാലംതെറ്റിയ കാലാവസ്ഥാമാറ്റം റബർ മേഖലയിലെ ഉത്പാദനത്തെയും ബാധിച്ചതോടെ റബർ കർഷകരും വെട്ടിലായി. പലരും റബർ മരങ്ങളിൽ മഴമറ സ്ഥാപിക്കുന്നതിനായി പശ, പ്ലാസ്റ്റിക് തുടങ്ങി അസംസ്കൃത വസ്തുക്കൾ വാങ്ങിവച്ചെങ്കിലും മഴ കനത്തത്തോടെ മരങ്ങളിൽ ഇവ പിടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മൂന്നു നാല് ദിവസമെങ്കിലും മഴമാറിയാൽ മാത്രമേ മൊരിചുരണ്ടി പശതേച്ച് മഴമറ സ്ഥാപിക്കാൻ കഴിയുകയുള്ളൂ. ജോലി നഷ്ടപ്പെട്ട ടാപ്പിംഗ് തൊഴിലാളികൾക്ക് സൗജന്യറേഷൻ, സാമ്പത്തിക അനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
സ്കൂൾ തുറക്കാറായതോടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി റബർ ബോർഡ് മുഖേനയോ മറ്റോ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
റബർ ഉത്പാദകസംഘങ്ങളും കർഷകരും മഴമറയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ വൻ തുക ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.