പ്രദർശനം ഇന്നുംകൂടി; ലക്ഷ്മി തിയേറ്റർ ഓർമയിലേക്ക്
1563291
Thursday, May 29, 2025 7:01 AM IST
ഒറ്റപ്പാലം: ലക്ഷ്മി തിയേറ്ററും ചരിത്രത്തിലേക്ക്. ഒറ്റപ്പാലം നഗരത്തിൽ ഇനി സിനിമാ തീയേറ്ററുകൾ ഇല്ല. ഇന്നുരാത്രിയിലെ തുടരും, നരിവേട്ട എന്നീ സിനിമകളുടെ സെക്കൻഡ് ഷോയോടെ തിയേറ്റർ പ്രവർത്തനം നിലക്കും.
ഒറ്റപ്പാലം പട്ടണത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി വരുന്ന ബൈപാസ് പദ്ധതി കടന്നുപോകുന്നത് തിയേറ്റർ നിൽക്കുന്ന സ്ഥലത്തുകൂടിയാണ്. പദ്ധതിയ്ക്കായി എട്ടു സെന്റ് കൈമാറേണ്ടിവന്നിട്ടുണ്ട്. ഇതോടെ തിയേറ്ററിന്റെ കാർ പാർക്കിംഗ് ഏരിയ നഷ്ടമാകുമെന്നും പാർക്കിംഗിനു സ്ഥലമില്ലാതെ പ്രവർത്തിക്കാനാകില്ലെന്നുമാണ് അധികൃതർ പറയുന്നത്.
പുതുമുഖ നടനായി സത്യൻ അഭിനയിച്ച ആത്മസഖിയായിരുന്നു ലക്ഷ്മി തിയേറ്ററിലെ ആദ്യ സിനിമ. 1954 ഫെബ്രുവരി 11ന് ഒറ്റപ്പാലത്തെ വ്യവസായിയായിരുന്ന ഇ.പി. അച്യുതൻ നായരും സഹോദരൻ ഇ.പി. മാധവൻനായരും ചേർന്ന് അമ്മ എരണ്ടത്ത് പുത്തൻവീട്ടിൽ ലക്ഷ്മിയമ്മയുടെ പേരിലാണ് തിയേറ്റർ തുടങ്ങിയത്.
ഒറ്റപ്പാലത്ത് ആദ്യമുയർന്ന കോൺക്രീറ്റ് കെട്ടിടവും ഇതായിരുന്നു. 1974ൽ ഷൊർണൂർ സ്വദേശി പി.കെ. രാജനു തിയേറ്റർ കൈമാറി. എന്നാൽ, ലക്ഷ്മി എന്ന പേര് നിലനിർത്തി രാജന്റെ മകൾ കയറാട്ട് ബീനയും ഭർത്താവ് പി.എൻ. ജയശങ്കറും ഇക്കാലമത്രയും തിയേറ്റർ നടത്തിപ്പോന്നു.
ഏഴുപതിറ്റാണ്ട് സിനിമയുടെ ലോകത്തുണ്ടായിരുന്ന തിയേറ്റർ ഭൂരിഭാഗംകാലവും ബി ക്ലാസ് തിയേറ്ററായിരുന്നു. എന്നാൽ, യുകെയിൽനിന്നും ഹോളണ്ടിൽനിന്നുമെല്ലാമെത്തിച്ച യന്ത്രസംവിധാനങ്ങളോടെയാണ് അന്ന് തിയേറ്റർ പ്രവർത്തിച്ചിരുന്നത്.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങി ഒറ്റപ്പാലത്ത് ചിത്രീകരണത്തിനെത്തിയ പ്രമുഖ നടൻമാരെല്ലാം ഇവിടെ സിനിമ കാണാൻ വന്നിട്ടുണ്ട്. 2018ൽ ചാരുബെഞ്ചും കസേരയുമെല്ലാം മാറ്റി ലക്ഷ്മി തിയേറ്റർ മൾട്ടിപ്ലക്സായി. ബാൽക്കണിയുൾപ്പെടെ 250 സീറ്റുള്ള ഒരു സ്ക്രീനും 150 സീറ്റുള്ള മറ്റൊരു സ്ക്രീനും ക്യൂബ് പ്രൊജക്ടറും ശീതീകരിച്ച സംവിധാനങ്ങളുമായാണ് തീയേറ്റർ നവീകരിച്ചത്. ഒടുവിൽ നാടിന്റെ വികസനത്തിനുവേണ്ടി വഴിമാറിക്കൊടുക്കാൻ ഒരുങ്ങുകയാണ് ഒറ്റപ്പാലം പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നായ തിയേറ്റർ.