മഴക്കാറു കണ്ടാൽ... ശാന്തിനഗർ അശാന്തിയിൽ
1561327
Wednesday, May 21, 2025 6:17 AM IST
ഒറ്റപ്പാലം: കാലവർഷം വരുന്നു, ശാന്തിനഗർ നിവാസികൾ ആശാന്തിയിലാണ്. ഒറ്റപ്പാലം നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന അമ്പതോളം കുടുംബങ്ങൾ ഉൾപ്പെടുന്ന ശാന്തിനഗർ കോളനിക്കാരാണ് വീടുകളിൽ വെള്ളം കയറുമോയെന്ന ഭയത്തിൽ വിഷമിക്കുന്നത്.
ഇതിനുമുമ്പ് മൂന്നിലധികം തവണ ശാന്തിനഗർ കോളനിയിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇത്തവണയും കാലവർഷം കനത്താൽ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്ക ഇവർക്കുണ്ട്.
ഭാരതപ്പുഴയുടെ കൈവഴിയായി ഒഴുകുന്ന തോടിൽ മണ്ണും ചെളിയും മാലിന്യങ്ങളും കിടക്കുന്നതുമൂലം നീരൊഴുക്ക് സുഗമമാകാത്തതാണ് തോട് കരകവിഞ്ഞൊഴുകാൻ കാരണം. നിരവധിതവണ തോട് നവീകരിക്കണമെന്ന് പ്രദേശവാസികൾ രേഖാമൂലം ജനപ്രതിനിധികളോടാവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഓരോ തവണ വെള്ളം കയറുമ്പോഴും വലിയ പ്രയാസങ്ങൾ അതിജീവിച്ച് മാസങ്ങൾ കഴിഞ്ഞാണ് ഇവർ വീണ്ടും പഴയ ജീവിതത്തിലേക്ക് എത്തിപ്പെടുന്നത്. പാമ്പുകളുടെയും മറ്റു ജീവികളുടെയും ഉപദ്രവങ്ങൾ വേറെ. കുടിക്കാൻ വെള്ളംപോലും പുറമേനിന്ന് പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയുമുണ്ടാവും.
മുമ്പ് വെള്ളം കയറിയപ്പോളെല്ലാം ഇവിടെനിന്ന് മാറിതാമസിക്കേണ്ട അവസ്ഥ പ്രദേശത്തുകാർക്കുണ്ടായി. മാസങ്ങളോളം കിണറുകളിലെ വെള്ളം ഉപയോഗിക്കാനും കഴിഞ്ഞില്ല.
വിലപിടിപ്പുള്ള പല സാധനങ്ങളും നശിക്കുകയും ചെയ്തു. ഇത്തവണയും കാലവർഷം ശക്തമായാൽ തോട് കരകവിഞ്ഞൊഴുകും എന്ന കാര്യം ഉറപ്പാണ്. തോട് കരകവിഞ്ഞൊഴുകുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ഇവർ മുട്ടാത്ത വാതിലുകളില്ല.
രണ്ടര ലക്ഷം രൂപ തോടിന്റെ നവീകരണത്തിനുവേണ്ടി അധികൃതർ മാറ്റിവച്ചിട്ടുണ്ടെങ്കിലും ഇതുപയോഗിച്ചു ഒന്നുചെയ്യാൻ സാധിക്കില്ലെന്നാണ് യാഥാർഥ്യം.